തിരുവനന്തപുരം: മന്ത്രിസഭാംഗങ്ങളെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
110 സീറ്റ് നേടുമെന്ന് പറയുന്ന എൽഡിഎഫ്, ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ലെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് എൽഡിഎഫിന്റെ കേന്ദ്രസർക്കാർ വിരുദ്ധ സമരത്തെയും പരിഹസിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയിൽ ധവളപത്രമിറക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ എൽഡിഎഫ് തകർത്തു. തകർന്ന കേരളത്തെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിന് വ്യക്തമായ പദ്ധതി ഉണ്ട്.
ആരോഗ്യകേരളത്തെ വെന്റിലേറ്ററിൽ നിന്ന് തിരിച്ചുകൊണ്ടുവരും. ജനം യുഡിഎഫിനെ കാണുന്നത് രക്ഷകരായാണ്. മുഖ്യമന്ത്രി സമരത്തിൽ ഇരിക്കുന്നത് തമാശയാണ്. ആരെ കളിയാക്കാനാണ് സമരം?. ഡൽഹിയിൽ പോയാൽ അമിത ഷായും മോദിയും പറയുന്നിടത്ത് ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി. അവർക്ക് മുന്നിൽ 90 ഡിഗ്രി കുനിഞ്ഞ് നിൽക്കുന്നയാളാണ് മുഖ്യമന്ത്രി.
പിഎം ശ്രീയിൽ ഡൽഹിയിൽ പോയി ഒപ്പുവച്ച്, സ്വന്തം ക്യാബിനറ്റിലെ സഹപ്രവർത്തകരെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണവിരുദ്ധ വികാരം ഇനി പ്രതിഫലിക്കാൻ പോകുന്നതേ ഉള്ളൂ. ജനം എല്ലാം ഓർത്തിരിക്കണം. ഏറ്റവും കൂടുതൽ വോട്ട് യുഡിഎഫിന് കിട്ടാൻ പോകുന്നത് ഇടത് സർവീസ് സംഘടനകളിൽ നിന്നായിരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Tags : V.d. satheesan kerala government chief minister