കൊച്ചി: പ്രഖ്യാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നി ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നല്‍കി ആദരിക്കാത്തതിനു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു വിസി ഡോ. കെ. ഗീതാകുമാരി. ഒരു പെര്‍മനന്‍റ് വിസി വന്നു ചടങ്ങ് നടത്താനുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നാണ് ഈ വിഷയത്തില്‍ നിലവിലെ വിസി പ്രഫ. കെ.കെ. ഗീതാകുമാരി ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചത്.
2021ല്‍ ആയിരുന്നു ശോഭന, സംസ്‌കൃത പണ്ഡിതന്‍ എന്‍.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം. കൃഷണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഗവര്‍ണര്‍ക്കു സമയം കിട്ടാത്തതുകൊണ്ട് ഈ ചടങ്ങ് നീണ്ടുപോയി. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനു സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് സൗഹൃദ സംഭാഷണത്തിനിടെ ശോഭന ഇക്കാര്യം സൂചിപ്പിച്ചത്.
2021ല്‍ ഗര്‍വണര്‍ക്കു സമയം കിട്ടിയില്ല, അതുകൊണ്ട് ചടങ്ങ് നടത്തിയില്ല എന്നാണ് അന്നു വിസി പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്‍റെ സമയം കഴിഞ്ഞതിനാൽ കൊടുക്കാന്‍ പറ്റിയില്ല. അടുത്ത വിസി വന്നു. അദ്ദേഹത്തിനും ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും സാമ്പത്തികമായി യൂണിവേഴ്‌സിറ്റി വല്ലാത്ത പരാധീനതയില്‍പെട്ടു. ഒട്ടും സാമ്പത്തികമില്ല യൂണിവേഴ്‌സിറ്റിയില്‍. കുട്ടികളുടെ എണ്ണം കുറഞ്ഞു, ഫീസ് കിട്ടുന്നതു കുറഞ്ഞു.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പെന്‍ഷന്‍ പറ്റിയവര്‍ക്കു പോലും പണം കൊടുക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഈ സമയത്തു പത്തു ലക്ഷത്തിലധികം ചെലവു വരുന്ന ഒരു പരിപാടിയെ കുറിച്ചു ചിന്തിക്കാനേ പറ്റില്ല. വിശിഷ്ട വ്യക്തികള്‍ ഒക്കെ പങ്കെടുക്കുന്ന ഒരു ചടങ്ങ് അതിന്‍റെ പ്രാധാന്യത്തോടെ നടത്താനുള്ള സാമ്പത്തികമില്ല.
ഞാന്‍ ചുമതലയേറ്റിട്ടു രണ്ടു കൊല്ലമായി എന്നാല്‍, ഡി ലിറ്റ് നല്‍കുന്നതിനു വേണ്ടി ഒരു മീറ്റിംഗ് നടത്തിയിട്ടില്ല. കൊടുക്കില്ല എന്നു പറയുന്നതല്ല. സാമ്പത്തിക ഭദ്രമാകുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നു മാത്രമേ പറയാനാവൂ. ഒരു പെര്‍മനന്‍റ് വിസി വന്ന് ഇതു നടത്താനായുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ - ഗീതാകുമാരി പറഞ്ഞു.
Tags : poverty D. Litt VC Geethakumari Sree Sankaracharya University of Sanskrit Kalady kochi university Financial crisis