തിരുവനന്തപുരം: ഖജനാവില്‍ നിന്നു പണമെടുത്ത് സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചെലവിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? അദ്ദേഹം ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ക്വിസ് മത്സരം നടത്തി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പിണറായി വിജയനെന്ന് വരുത്തിതീര്‍ക്കുന്ന നാണംകെട്ട പരിപാടി കേരളത്തില്‍ ആരും ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പാണ് ക്വിസ് മത്സരം. സര്‍ക്കാര്‍ ചെലവിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. ഈ നാണംകെട്ട പരിപാടി മുഖ്യമന്ത്രിക്ക് വ്യക്തിപരമായി നാണക്കേടായി മാറും. ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.
സിപിഎം വോളണ്ടിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ പോകുന്ന പരിപാടിയും അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്വന്തം കാശെടുത്ത് ചെയ്താല്‍ മതി. നിങ്ങള്‍ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിലും ഞങ്ങള്‍ക്ക് വിരോധമില്ല. സര്‍ക്കാരിന്‍റെ കാശെടുത്ത് ഈ പണി ചെയ്യരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
സര്‍ക്കാരിന്‍റെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അത് ചെയ്യുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഏതറ്റം വരെയും നിയമയുദ്ധം നടത്തി, സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Tags : VD Satheesan Pinarayi Vijayan CPIM