കോഴിക്കോട്: വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസിൽ കേന്ദ്ര സർക്കാർ വരുത്തിയ വലിയ വർധന സംസ്ഥാന സർക്കാർ പകുതിയോളം വെട്ടിക്കുറച്ചെങ്കിലും മുന്‍പ് പണം അടച്ചവരുടെ കാര്യത്തില്‍ അവ്യക്തത.
കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വർഷം പിന്നിട്ട ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽനിന്നും 50 ശതമാനം വരെ കുറവ് വരുത്തിയതായാണു സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, കേന്ദ്ര നിര്‍ദേശം വന്ന് മാസങ്ങള്‍ക്കു ശേഷമാണ് പുതിയ ഉത്തരവ് സംസ്ഥാനം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിരവധി വാഹനങ്ങളാണ് ഉയര്‍ന്ന ഫീസ് നല്കി ഫിറ്റ്നസ് പുതുക്കിയത്. ഫീസില്‍ കുറവുണ്ടായതോടെ ഈ തുക ഇവര്‍ക്ക് തിരിച്ചുകിട്ടുമോ എന്ന കാര്യത്തിലാണ് ആശങ്ക.
ഫീസ് ഇന പരിഷ്കാരം നടപ്പിലാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്വേറില് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടി കഴിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍ എന്നാണ് അറിയുന്നത്.
15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഫിറ്റ്നസ് അനുവദിക്കുമ്പോൾ പുക പരിശോധനകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തി അന്തരീക്ഷ മലിനീകരണം ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിവരുന്നത്.
Tags : Vehicle fitness certificate refunded