കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടമായില്ല. വി.ഡി.സതീശന് മുസ്ലിം ലീഗിന്റെ സ്വരമാണ് ഇപ്പോൾ.
വി.ഡി.സതീശന് വട്ടാണ്. ഊളമ്പാറയ്ക്ക് അയക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സതീശൻ ഈഴവ വിരോധിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് സതീശൻ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന സതീശൻ രാഷ്ട്രീയ മര്യാദ കാണിക്കണം. സതീശൻ മുഖ്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാം. കേരളത്തിലെ സാമൂഹിക - രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് നായാടി മുതൽ നസ്രാണി വരെ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. പി.സി.തോമസ്, അൽഫോൺസ് കണ്ണന്താനം എന്നിവരെ മന്ത്രിമാരാക്കിയിട്ടും അനിൽ ആന്റണിയെ കൂടെയുണ്ടായിട്ടും ബിജെപിക്ക് എന്ത് ഫലമാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
എൻഎസ്എസ് നേതൃത്വവുമായി മുമ്പുണ്ടായിരുന്ന അകൽച്ച ഇപ്പോഴില്ല. ജി.സുകുമാരൻ നായർക്ക് അസുഖമായിരുന്നപ്പോൾ താൻ അദ്ദേഹത്തെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നു. പഴയ രീതിയിലുള്ള അകൽച്ച ഇപ്പോൾ ഇരു വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസും എസ്എൻഡിപിയും ഒന്നിച്ചുനിൽക്കണമെന്നും അതിനായി പെരുന്നയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് യുഡിഎഫ് ആണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Tags : Vellapalli Natesan Criticizes V.D.Satheesan