കൊച്ചി: രാജ്യത്തെ തീരദേശഗ്രാമങ്ങളുടെ സുരക്ഷയ്ക്കും ശക്തീകരണത്തിനുമായി കേന്ദ്രസർക്കാർ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (വിവിപി) ആരംഭിച്ചു. കടൽവഴിയുള്ള കള്ളക്കടത്ത് ശൃംഖലകൾക്കെതിരേ ജാഗ്രത ശക്തമാക്കാനും കാലാവസ്ഥാപരമായ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് അപകടസാധ്യതകളെക്കുറിച്ച് അവബോധം പകരാനും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
പട്രോളിംഗ് ബോട്ടുകളെയും റഡാർ സംവിധാനങ്ങളെയും മാത്രം ആശ്രയിക്കുന്ന തീരദേശ സുരക്ഷാപ്രവർത്തനങ്ങൾക്കിനി മാറ്റം വരും. തീരസുരക്ഷാപ്രവർത്തനങ്ങളിൽ തീരഗ്രാമങ്ങളിലുള്ളവരുടെ സഹകരണം പദ്ധതി വഴി ഉറപ്പാക്കും.
നിയമവിരുദ്ധ മത്സ്യബന്ധനം, കള്ളക്കടത്തുകൾ, ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനു സംവിധാനമുണ്ടാകും. സുരക്ഷാസേനകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗ്രാമവാസികളുടെ സജീവ പിന്തുണ ഉറപ്പാക്കുന്ന നിലയിലേക്ക് ബോധവത്കരണം നടത്തും.
തീരാതിർത്തികളുള്ള കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാകും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. മത്സ്യത്തൊഴിലാളികൾക്കുപുറമെ തുറമുഖ തൊഴിലാളികൾ, വ്യാപാരികൾ, ടൂറിസത്തെ ആശ്രയിക്കുന്ന സമൂഹങ്ങൾ തുടങ്ങിയവരുടെയും സഹകരണം പദ്ധതിയിൽ ഉറപ്പാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയുടെയും സഹകരണം തേടും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും പദ്ധതിക്കായി ഉപയോഗപ്പെടുത്തും.
രാജ്യത്തിന് 11,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള തീരപ്രദേശമുണ്ട്. ഉയരുന്ന സമുദ്രനിരപ്പ്, തീരദേശ മണ്ണൊലിപ്പ്, അപ്രതീക്ഷിതമായ കാലാവസ്ഥാമാറ്റങ്ങൾ എന്നിവ തീരവാസികളുടെ വരുമാന മാർഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ട്. പല തീരദേശകുടുംബങ്ങളും പരമ്പരാഗത ഉപജീവനമാർഗങ്ങൾ ഉപേക്ഷിക്കാൻ ഇതിലൂടെ നിർബന്ധിതരായി. ഇതിന് ബദൽ മാർഗങ്ങളും പരിഹാരവും തേടുകയെന്നതും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ ലക്ഷ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
Tags : Vibrant Villages safety coastal villages VVP