തിരുവനന്തപുരം: കെഎസ്ഇബിയിൽ "ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് ’എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി.
വൈദ്യുതി ബോർഡിൽ നടപ്പാക്കുന്ന കരാർ പ്രവൃത്തികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായാണ് കണ്ടെത്തൽ.
കരാറുകാരിൽനിന്ന് കമ്മീഷൻ ഇനത്തിൽ കൈക്കൂലിപ്പണം കൈപ്പറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവൃത്തികളിൽ പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നു.
ഉപ യോക്താക്കളുടെ എനർജി ഉപയോഗം കണക്കാക്കാനുള്ള മീറ്റർ റീഡിംഗിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ പലയിടത്തും നൽകുന്നു. എനർജി മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാണിച്ചു മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നു. ഇതു ബോർഡിന് വലിയ സാന്പത്തികനഷ്ടമുണ്ടാക്കുന്നു.
കെഎസ്ഇബിയിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്താനായി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ ഇന്നലെ രാവിലെ 10.30 മുതലാണ് വിജിലൻസ് മിന്നൽ പരിശോധന തുടങ്ങിയത്.
പല ഓഫീസുകളിലും രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഓഫീസുകളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈറ്റുകളിൽകൂടി പരിശോധന നടത്തിയ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളൂവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Vigilance inspection KSEB Major irregularities Operation Short Circuit lightning inspection