തിരുവനന്തപുരം: വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലേക്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്നെയും രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിഷ്ണുപുരം ചന്ദ്രശേഖരൻ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വിഷ്ണുപുരം രണ്ട് തവണ തന്നെ വിളിച്ചിരുന്നെന്നും വിവരം പറയുകയും ചെയ്തെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും യുഡിഎഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദേഹത്തിന്റെ ആവശ്യമെന്നും സതീശൻ പറഞ്ഞു.
അസോസിയേറ്റ് മെമ്പറാകാൻ താത്പര്യമില്ലെങ്കിൽ വേണ്ടെന്ന് സതീശൻ വ്യക്തമാക്കി. അദേഹം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിൽ ചർച്ചയ്ക്ക് വെച്ചിരുന്നു. എതിർപ്പില്ലെന്ന് ഘടകകക്ഷികൾ അറിയിച്ചിരുന്നു. തുടർന്നാണ് ആദ്യഘട്ടമെന്ന നിലയിലാണ് അസോസിയേറ്റ് മെമ്പർ ആക്കിയത്. അദേഹത്തിന് താത്പര്യമില്ലെങ്കിൽ വേണ്ടെന്നും തങ്ങൾക്ക് ഒരു വിരോധവും ഇല്ലെന്ന് സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം കാമരാജ് കോൺഗ്രസ് യുഡിഎഫിലേക്കില്ലെന്നും എൻഡിഎയിൽ തന്നെ തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അസോസിയേറ്റ് ആക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൽ കത്തോ അപേക്ഷയോ നൽകിയിട്ടില്ല.
അത്തരത്തിൽ ഉണ്ടെങ്കിൽ അത് പുറത്തുവിടാനും വിഷ്ണുപുരം ചന്ദ്രശേഖരൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു.
Tags : vishnupuram chandrasekharan vd Satheesan udf