തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങിയതിന്റെ ഒന്നാം വാർഷികം ഇന്ന്. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് തുറമുഖം മന്ത്രി വി.എൻ. വാസവൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആദ്യവർഷത്തിൽതന്നെ അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടർസർവീസുകൾ വഴി വിഴിഞ്ഞത്തെ ലോക മാരിടൈം ഭൂപടത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടിഇയു (ഒരു ടിഇയു-20അടി കണ്ടെയ്നർ ചരക്ക്) കൈകാര്യം ചെയ്ത പോർട്ടാണ് വിഴിഞ്ഞം. 10 മാസത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയുവുമാണ് കൈകാര്യം ചെയ്തത്.
300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകൾ തുറമുഖത്തെത്തി. 16 മീറ്റർ ഡ്രാഫ്റ്റിൽ കൂടുതലുള്ള 45 കപ്പലുകളുമെത്തി. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ MSC IRINA ഉൾപ്പെടെ ബെർത്ത് ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം. വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന പ്രത്യേകതയുമുണ്ട്.
സംസ്ഥാന സർക്കാരിന്റെയും അദാനിയുടെയും സംയുക്ത സംരംഭമായ വിഴിഞ്ഞം പോർട്ട് ടീമിന്റെ കാര്യക്ഷമമായ പ്രവർത്തനമാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.
ട്രാൻഷിപ്മെന്റിന് ഒപ്പം ഗേറ്റ് വേ ചരക്കു നീക്കംകൂടി തുടങ്ങുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വർധിക്കുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
Tags : Vizhinjam Port First anniversary Second phase Minister VN Vasavan