കാക്കനാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുള്ള സീറോമലബാർ സമുദായാംഗങ്ങളെല്ലാവരും തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
വോട്ട് ഓരോ പൗരന്റെയും അവകാശമാണ്. അതേസമയം, ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരുകയെന്നത് പൗരന്റെ കടമയും ഉത്തരവാദിത്വവുമാണെന്നും കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വോട്ട് ചെയ്യുമ്പോൾ എല്ലാ ജനവിഭാഗങ്ങളുടെയും സംരക്ഷണത്തോടൊപ്പംതന്നെ കേരള ക്രൈസ്തവ സമുദായത്തിന്റെ അതിജീവനത്തെയും നിലനിൽപ്പിനെയുംകുറിച്ചുള്ള ചിന്തകളും എല്ലാവരുടെയും മനസിലുണ്ടാകണം.
നമ്മുടെ നാടിന്റെ മതേതര സ്വഭാവം, മതസ്വാതന്ത്ര്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ കാത്തുസൂക്ഷിക്കുന്നതും എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെയും സമഗ്രമായ അഭിവൃദ്ധി ലക്ഷ്യംവയ്ക്കുന്നതും ഇവിടത്തെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളെ പരിപോഷിപ്പിക്കുന്നതും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതുമായ ഒരു രാഷ്ട്രീയ സമീപനമാണ് മുന്നണികളിൽനിന്ന് സീറോമലബാർ സമുദായം പ്രതീക്ഷിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ പ്രാദേശിക വികസനപ്രക്രിയയുടെ കടിഞ്ഞാൺ വഹിക്കുന്നു. അതിനാൽ ശ്രദ്ധാപൂർവമായ വിലയിരുത്തലുകൾ നടത്തി, കക്ഷി-രാഷ്ട്രീയ ചിന്തകൾക്കതീതമായി വികസനപ്രക്രിയയിൽ തത്പരരും ക്രിയാത്മകമായ കർമപദ്ധതികൾ ആവിഷ്കരിക്കാൻ കഴിവുള്ളവരുമായവരെയാകണം തെരഞ്ഞെടുക്കേണ്ടത്.
ധാർമികതയും ആദർശശുദ്ധിയും പുലർത്തുന്നവരും സമുദായത്തിന്റെ നിലനിൽപ്പിനായുള്ള മുറവിളികളെ ശ്രവിക്കാൻ സന്നദ്ധതയുള്ളവരുമായ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തെരഞ്ഞെടുക്കാൻ സമുദായാംഗങ്ങൾ ജാഗ്രത പുലർത്തണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ നിർദേശിച്ചു.
Tags : Voting rights and duties Syro Malabar Public Affairs Commission mar andrews thazhath