തിരുവനന്തപുരം: വിജ്ഞാന സന്പദ്ഘടനയിലൂന്നിയ നവകേരളം രൂപപ്പെടുത്താൻ എല്ലാ സഹകരണവും പ്രവാസി സമൂഹം കേരളത്തിനു നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക കേരള സഭയുടെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന ലോകാവസ്ഥയ്ക്കനുസരിച്ച് നവീകരിച്ചില്ലെങ്കിൽ കേരളം പിന്തള്ളപ്പെട്ടുപോകും.
എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവവേദ്യമാകുന്നു വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഡൽഹി-മീററ്റ് മാതൃകയിലുള്ള ‘റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം’ നടപ്പിലാക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോർക്ക വഴി നടപ്പിലാക്കുന്ന നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. കോവിഡ് കാലത്ത് മടങ്ങിയെത്തിയവർക്കായി നടപ്പിലാക്കിയ പ്രവാസി ഭദ്രത പദ്ധതി വഴി ആയിരക്കണക്കിന് ആളുകൾക്ക് സഹായം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി, കെ.എൻ. ബാലഗോപാൽ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, നോർക്ക റൂട്സ് സെക്രട്ടറി ടി.വി. അനുപമ, പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, മറ്റ് പ്രമുഖ പ്രവാസി വ്യവസായികൾ, മറ്റ് ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Chief Minister Pinarayi vijayan Lok Kerala Sabha