എന്താണ് നീ ചെയ്യാനിരിക്കുന്നത്? ഇതും ദൈവം നമ്മോടു ചോദിക്കുന്ന ചോദ്യമാണ്. നീ ചെയ്യാനിരിക്കുന്ന കാര്യങ്ങൾ നിന്റെ തെരഞ്ഞെടുപ്പ് ആണ്. നീ തെരഞ്ഞെടുക്കുന്നത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിനെ നേരിട്ട് ഇടപെട്ടു തടയുന്നതല്ല ദൈവത്തിന്റെ രീതി.
അതേസമയം, മനഃസാക്ഷി എന്നതു ദൈവത്തിന്റെ സ്വരമാണ്. എന്തു കാര്യം ചെയ്യുന്നതിനു മുന്പും ആ മനഃസാക്ഷിയുടെ സ്വരം ശ്രവിക്കാൻ നാം സമയം കണ്ടെത്തണം. ആ സ്വരം ഗൗനിക്കാതെ പ്രവർത്തിച്ചതിന്റെ ഫലമായി ജയിലിൽ കിടക്കുമ്പോഴോ കേസിൽ അകപ്പെട്ടു കഴിയുമ്പോഴോ ജീവിതത്തിൽ തകർച്ചകൾ നേരിട്ടുകഴിയുമ്പോഴോ ദൈവം എന്നെ എന്തുകൊണ്ട് ഒാർമിപ്പിച്ചില്ല എന്നു വിലപിക്കുന്നതിൽ കാര്യമില്ല.
മനഃസാക്ഷിയുടെ സ്വരം അവഗണിക്കുന്നവർ നാശത്തിലേക്കു ചെന്നു വീഴുന്നതാണ് പലപ്പോഴും കാണുന്നത്. തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരു കാര്യത്തിൽനിന്നു പിന്മാറാതെ നിൽക്കുന്നവരെ ദൈവം അവരുടെ വഴിക്കുവിടും. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാൻ തയാറെടുത്തിരുന്ന യൂദാസിനോടുള്ള യേശുവിന്റെ സമീപനം നോക്കുക. "അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്നു സാത്താൻ അവനിൽ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക' (യോഹ 13:27).
ദൈവം കൈവിട്ടവന്റെ അവസ്ഥ അതാണ്. കാലതാമസമില്ലാതെ ദുരന്തമെത്തും. ബൈബിളിൽ സ്വയം ജീവൻ നഷ്ടപ്പെടുത്തിയവരായി കാണുന്ന എല്ലാവരുടെയും അവസ്ഥയും ഇതുതന്നെ.
► കൂടെ സഞ്ചരിച്ചിട്ടും
ദൈവത്തിന്റെ കൂടെ സഞ്ചരിച്ച ഒരാളാണ് യൂദാസ്, എന്നിട്ടും അയാൾ കർത്താവിനെ സ്വീകരിച്ചില്ല. അതുകൊണ്ട് കർത്താവിനെ ഒറ്റിക്കൊടുക്കുന്ന കാര്യമായാലും അവിടന്നു പറയുന്നതു ചെയ്യാനിരിക്കുന്നതു വേഗം ചെയ്തുകൊള്ളാനാണ്. എന്താ കാര്യം, സാത്താൻ അവനിൽ പ്രവേശിച്ചിരിക്കുന്നു. അവൻ ദൈവത്തെ തള്ളിക്കളഞ്ഞു, സാത്താന് അവസരം കൊടുത്തു.
"സാത്താനു നിങ്ങൾ അവസരം കൊടുക്കരുത്' (എഫേ 4:27). കാരണം സാത്താൻ അവസരം അന്വേഷിച്ചുനടക്കുന്ന കക്ഷിയാണ്. ആരെ വിഴുങ്ങണം എന്ന് ഓർത്തു അലറി നടക്കുന്നു എന്നു പത്രോസ് പറയുന്നുണ്ടല്ലോ. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു' (1 പത്രോ 5:8).
യൂദാസിനെ സംബന്ധിച്ചിടത്തോളം സാത്താൻ അയാളെ പകുതിയും വിഴുങ്ങി. സ്വയം സാത്താനു വിട്ടുകൊടുത്ത സ്ഥിതിക്ക് അയാളെ പിന്നെ ദൈവത്തിന് ആവശ്യമില്ല. അതാണ് ഈശോ അവനോടു പറഞ്ഞത്, ചെയ്യാനുള്ളതു വേഗം ചെയ്യാൻ.
► നിയന്ത്രണം നമ്മുടെ പക്കൽ
നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഒരോ വിഷയത്തിലും ദൈവം വന്നിട്ട് അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നു പറയില്ല. നിന്നെ നിയന്ത്രിക്കാൻ ഒരു റിമോട്ട് കൺട്രോളുമായിട്ടല്ല ദൈവം ഇരിക്കുന്നത്.
നിനക്കു സാമാന്യബുദ്ധിയും ബോധവും ഒക്കെ ആയികഴിഞ്ഞാൽ ചെയ്യുന്നവയുടെ കൺട്രോൾ നിന്റെ പക്കൽതന്നെയാണ്. ചെയ്യുന്ന കാര്യങ്ങളിലെ തെറ്റും ശരിയും നിനക്ക് അറിയാമെന്നുണ്ടെങ്കിൽ തെറ്റ് ചെയ്തു കഴിഞ്ഞാൽ അതിന്റെ പൂർണമായ ഉത്തരവാദിത്വവും നിനക്കാണ്.
അറിഞ്ഞുകൊണ്ടു തെറ്റുകളിൽ മുങ്ങിക്കുളിച്ചാൽ അതിന്റെ ഭവിഷ്യത്തുകളും നമ്മെ തേടിവരും. ആ സമയത്തു ഒരുപക്ഷേ നിന്നെ സഹായിക്കാൻ ആരും ഉണ്ടാവില്ല. കർത്താവിന്റെ നിലപാടുതന്നെ കണ്ടില്ലേ, "ചെയ്യാനുള്ളത് വേഗം ചെയ്യാൻ'!
നീ ചെയ്യാനുള്ളതു വേഗം ചെയ്തു മാറാൻ പറയും. അങ്ങനെ യൂദാസ് പോയി ജീവിതമവസാനിപ്പിച്ചു. ഭാവികാലങ്ങളിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങൾ ദൈവത്തിനു നിരക്കുന്നവയാകണമെന്ന് ഈ നോമ്പാചരണം നമ്മോടു മന്ത്രിക്കുന്നു.
Tags : Hridayavazhi Kalvari