ബൈബിളിൽ ദൈവം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, "നീ എന്താണീ ചെയ്തത്?'. രണ്ടാമതൊരു ചോദ്യം നീ എന്തു ചെയ്യുന്നു. മൂന്നാമതായി ഭാവികാര്യങ്ങളും ദൈവം നിരീക്ഷിക്കുന്നു. ആദ്യത്തേത് ഇങ്ങനെ പറയാം. ദൈവമായ കർത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? (ഉത്പത്തി 3:13). അവളുടെ മറുപടി: "സർപ്പം എന്നെ വഞ്ചിച്ചു''. പിന്നെ കായേനോടും അതേ ചോദ്യം. "നീ എന്താണ് ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ചു കരയുന്നു.''കായേൻ ആബേലിനെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ചോദ്യം.
» മറുപടി എങ്ങനെയാകണം?«
ദൈവത്തിന്റെ ചോദ്യത്തിനു മറുപടി കൊടുക്കാൻ നാം എപ്പോഴും ബാധ്യസ്ഥരാണ്. എന്നാൽ, മറുപടി അവിടത്തേക്കു കൂടി സ്വീകാര്യമായിരിക്കണം. കായേനും ഹവ്വായ്ക്കും മറുപടി പറഞ്ഞതിൽ പിഴവ് പറ്റി. അതുകൊണ്ട് അവർക്കു ശിക്ഷയിൽ ഒരു ഇളവും കിട്ടാതെ പോയി. എന്തായിരുന്നു ഹൗവ്വയുടെ ഉത്തരം? "സർപ്പം എന്നെ വഞ്ചിച്ചു''. അതായത് താൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ചു. ദൈവസന്നിധിയിൽ ഇതു സ്വീകാര്യമാവില്ല. ഗർഭസ്ഥശിശുവിനെ നീ അബോർട്ട് ചെയ്തെന്നു കരുതുക. ആ തെറ്റിൽനിന്നു രക്ഷപ്പെടാൻ ഭർത്താവ് പറഞ്ഞിട്ടു ചെയ്തു എന്നു പറഞ്ഞാൽ അംഗീകരിക്കപ്പെടില്ല. കാരണം നീയാണ് അതു ചെയ്തത്. നിന്റെ വയറ്റിലാണ് കർത്താവ് കുഞ്ഞിനെ തന്നത്. അപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഉത്തരവാദിത്വവും നിനക്കാണ്. അല്ലെങ്കിൽ ആ ഗർഭധാരണംകൊണ്ട് നിന്റെ ജീവനു ദോഷമുണ്ടാകുന്ന സ്ഥിതിയിലാവണം, അതു വൈദ്യശാസ്ത്രം പറയണം.
അതുപോലെ കായേൻ കൊടുത്ത മറുപടിയും ദൈവത്തിനു സ്വീകാര്യമായില്ല. നിന്റെ സഹോദരൻ ആബേൽ എവിടെ? എന്ന ചോദ്യത്തിന് എനിക്കറിഞ്ഞുകൂടാ, സഹോദരന്റെ കാവൽക്കാരനാണോ ഞാൻ (ഉത്പത്തി 4:9) എന്നായിരുന്നു അവന്റെ മറുപടി. നമ്മുടെ അപരാധങ്ങളെ ന്യായീകരിക്കുന്ന ഉത്തരം ദൈവസന്നിധിയിൽ സ്വീകാര്യമല്ല. അപ്പോൾ എന്താണു ചെയ്യേണ്ടത്. നമ്മുടെ അപരാധം നമ്മൾത്തന്നെ ഏൽക്കുക. അനുതാപമാണ് അതിന് ഉത്തമ മാർഗം.
» നല്ല അനുതാപം«
ലോകത്തിലെ ഏറ്റവും നല്ല അനുതാപം നടത്തിയതിലൊരാൾ ദാവീദ് ആണ്. ഊറിയയെ കൊന്നു കഴിഞ്ഞപ്പോൾ ദാവീദിനോടും ദൈവം ചോദിക്കുന്നുണ്ട്. നീ എന്താണ് ചെയ്തത്?. ഹവ്വയും കായേനും കാണിച്ചതു പോലെ മറ്റുള്ളവരെ ചാരി രക്ഷപ്പെടാൻ ദാവീദ് ശ്രമിച്ചില്ല. നമ്മളും ശ്രദ്ധിക്കണം, കഴിഞ്ഞ കാലത്തെ നമ്മുടെ ഒരു തെറ്റും മറ്റുള്ളവരുടെ സമ്മർദം കൊണ്ടാണെന്ന ന്യായീകരണം ഉത്തമ അനുതാപത്തിൽ ദൈവം പ്രതീക്ഷിക്കുന്നില്ല. നമ്മുടെ കുറ്റങ്ങളുടെ ഫലം നമ്മൾത്തന്നെ ഏറ്റെടുക്കണം.
എന്നാൽ, മനുഷ്യന് ഏറ്റെടുക്കാൻ കഴിയാത്ത ഭാരങ്ങൾ ഏറ്റെടുക്കാനാണ് ഈശോ മനുഷ്യാവതാരം സ്വീകരിച്ചത്. അതുകൊണ്ടാണ് അവനെ ഏറ്റെടുപ്പുകാരൻ എന്നു പറയുന്നത്. നമ്മുടെ ഭാരങ്ങളാണ്, പാപങ്ങളാണ് അവൻ ചുമന്നതെന്നു പറയുന്നതും ആ അർഥത്തിലാണ്. അതിനാൽ, കർത്താവേ ഞാൻ ഇങ്ങനെ ചെയ്തുപോയി, എന്നോടു ക്ഷമിക്കണം. ഇനി ആവർത്തിക്കില്ല. എന്നെ അനുഗ്രഹിക്കണം എന്നാണ് പറയേണ്ടത്. ഇതാണ് തെറ്റുകൾ ദൈവതിരുമുന്പിൽ പൊറുത്തുകിട്ടാൻ വേണ്ട കൃപാവര നിലപാട്.
Tags : Hridayavazhi Kalvari