കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരേ അതിരൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ പണിയെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ പ്രതിചേര്‍ത്തതോടെ ബോര്‍ഡംഗം ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും കോടതി വിമർശിച്ചു.
കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന് മുരാരി ബാബു, ജ്വല്ലറി വ്യാപാരി ഗോവര്ധനന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു ജസ്റ്റീസ് ബദറുദ്ദീന്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബോര്‍ഡിനുണ്ട്. പത്മകുമാര്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്നും കോടതി പറഞ്ഞു.
52 ദിവസമായി ജയിലിലാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ കേസില്‍ പ്രതിചേര്‍ത്തതോടെ ശങ്കര്‍ദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണ്. ഇങ്ങനെയാണോ സഹകരിക്കുന്നത്. അദ്ദേഹത്തിന്റെ മകന് പോലീസ് ഓഫീസറാണ്. എന്ത് അസംബന്ധമാണു കാണിക്കുന്നതെന്നും കോടതി ചോദിച്ചു.
കൊല്ലം സെഷന്‍സ് കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ശങ്കർദാസ് അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന് അറിയിച്ചിരുന്നു. മെഡിക്കല്‍ രേഖകള്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്. ഉണ്ണികൃഷ്ണന് പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചെന്നും കോടതി വിര്‍മശിച്ചു.വിശ്വാസികളുടെ താത്പര്യത്തിനായി ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ടതു പത്മകുമാറിന്റെ കടമയാണെന്നും കോടതി പറഞ്ഞു.
ദേവസ്വം യോഗത്തിന്റെ കുറിപ്പില്‍ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണസംഘം വലിയ തെറ്റായി കാണുന്നതെന്ന് പത്മകുമാറിന്റെ അഭിഭാഷകന് വാദിച്ചു. സ്വര്‍ണം ചെമ്പാക്കുന്നത് ഗുരുതരമായ അപരാധംതന്നെയാണെന്ന് കോടതി പറഞ്ഞു. പിടിക്കപ്പെടരുതെന്ന് ആഗ്രഹമുള്ളവര്‍ ബുദ്ധിപൂര്‍വമാണ് കുറ്റം ചെയ്യുകയെന്ന് കോടതി പറഞ്ഞു.
വാദത്തിനിടെ, ഉണ്ണികൃഷ്ണന് പോറ്റി താത്കാലിക സ്പോൺസറായിരുന്നുവെന്ന് അഭിഭാഷകര്‍ അറിയിച്ചപ്പോഴാണ് ചെറിയ ഇരയിട്ട് വലിയ മീനിനെ പിടിക്കാന്‍ ശ്രമിച്ചതെന്ന് കോടതി വിമര്‍ശിച്ചത്.
ഗോവര്ധന് അയ്യപ്പഭഗവാന്റെ കടുത്ത ആരാധകനാണെന്നും വര്‍ഷങ്ങളായി ക്ഷേത്രത്തിനു വിവിധ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന് വാദിച്ചു. എസ്ഐടി മുമ്പ് പിടിച്ചെടുത്ത സ്വര്‍ണം ഉള്‍പ്പെടെ ശബരിമല ക്ഷേത്രത്തിന് അദ്ദേഹം നല്കിയ ആകെ സംഭാവനകള്‍ 1.4 കോടി രൂപയിലധികമാണെന്നുമായിരുന്നു വാദം. ജാമ്യഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി നിയമം നിര്‍മിക്കുന്നതിന് സംസ്ഥാനത്തിന് ശിപാര്‍ശ നൽകണമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അതില്‍ ഉത്തരവാദിത്വം ലംഘിക്കുന്നതിനുള്ള ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
ദേവസ്വം മാന്വലിന്റെ ലംഘനം സംബന്ധിച്ച ഏക ആരോപണം മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഇതു ശിക്ഷാര്‍ഹമായ കുറ്റമല്ലെന്നും പത്മകുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനു വാദിച്ചതിനെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തെക്കുറിച്ച് കോടതി പറഞ്ഞത്.
Tags : Sabarimala gold scam Devaswom Board? High Court Kerala high Court Sabarimala Gold theft sabarimala Gold pali Swarnapali