കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് ആരംഭിക്കുന്നതിനുമുന്നേ തന്നെ കണ്ണൂർ മണ്ഡലം ശ്രദ്ധേയമാകുകയാണ്. കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നാലാമൂഴത്തിനായി ഇറങ്ങുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
2011 മുതൽ കടന്നപ്പള്ളി കണ്ണൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ട്. 2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.പി. അബ്ദുള്ളക്കുട്ടിയോടു പരാജയപ്പെട്ടെങ്കിലും തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള പോരാട്ടങ്ങൾ.
2016ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കടന്നപ്പള്ളി 2021ലും വിജയമാവർത്തിച്ചു. 2016ൽ 1196 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയമെങ്കിൽ 2021 ഭൂരിപക്ഷം 1745 ആക്കി ഉയർത്തിയാണ് കടന്നപ്പള്ളി നിയമസഭയിലെത്തിയത്. രണ്ട് ഇടത് മന്ത്രിസഭയിലും അംഗമായിരുന്നു.
കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കേ 1971ൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലായിരുന്നു കന്നിമത്സരവും വിജയവും. സിപിഎമ്മിലെ ഇ.കെ. നായനാരെ തോല്പിച്ചാണ് യുവതുർക്കിയായ കടന്നപ്പള്ളി ലോക്സഭയിലെത്തിയത്.
77ലും വിജയം ആവർത്തിച്ചു. കോൺഗ്രസിലെ പിളർപ്പിനെ തുടർന്നാണ് എൽഡിഎഫിലെത്തുന്നത്. കോൺഗ്രസിൽനിന്ന് പിളർന്ന് എൽഡിഎഫിലെത്തിയ നേതാക്കൾ പലരും മാതൃസംഘടനയിലേക്ക് തിരിച്ചുപോയെങ്കിലും കടന്നപ്പള്ളി എൽഡിഫിനൊപ്പം ഉറച്ചു നിന്നു. 1996ൽ കാസർഗോഡ് ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല.
1980 മുതൽ ഇങ്ങോട്ട് കടന്നപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാണ്. 1980ൽ ഇരിക്കൂറിലും2001ൽ പേരാവൂരിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2006ൽ എടക്കാട്ടുനിന്നു വിജയിച്ച് നിയമസഭയിലെത്തിയ കടന്നപ്പള്ളിക്ക് 2011ൽ കണ്ണൂരിൽ അടിപതറി. എന്നാൽ തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പിലും കണ്ണൂർ കടന്നപ്പള്ളിക്കൊപ്പമായിരുന്നു. കണ്ണൂരിൽ വിജയമാവർത്തിക്കാൻ ഇക്കുറിയും കടന്നപ്പള്ളി ഇറങ്ങുമോ എന്നതാണ് അറിയേണ്ടത്.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇത്തവണ മത്സരിച്ചേക്കില്ലെന്ന സൂചനയുണ്ട്. കടന്നപ്പള്ളിയില്ലെങ്കിൽ കണ്ണൂർ കോൺഗ്രസ്-എസിന് നൽകാതെ സിപിഎം ഏറ്റെടുക്കും. പകരം മറ്റെവിടെയെങ്കിലും കോൺഗ്രസ്-എസിന് സീറ്റ് നൽകും. സീറ്റ് സിപിഎം ഏറ്റെടുക്കുകയാണെങ്കിൽ എൽഡിഎഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, എൻ. സുകന്യ, എം.വി. നികേഷ് കുമാർ എന്നിവരെ പരിഗണിച്ചേക്കും.
കോൺഗ്രസിൽ കെ. സുധാകരനാണ് പ്രഥമ പരിഗണനയിലുള്ളത്. സുധാകരനില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, അമൃത രാമകൃഷ്ണൻ എന്നിവരെ പരിഗണിച്ചേക്കും.
Tags : Kannur CPM Kadanappally Ramachandran Congress-S