കൊച്ചി: മന്ത്രവാദ ആഭിചാര പ്രവര്‍ത്തന കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സെല്‍ രൂപവത്കരിക്കുന്നതു പരിഗണിക്കണമെന്ന് ഹൈക്കോടതി.
നിയമനിര്‍മാണം നീളുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം. കേരള യുക്തിവാദി സംഘം നല്കിയ ഹര്‍ജിയിലാണ് നടപടി. 2019ല്‍ ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന് മന്ത്രവാദ ആഭിചാര പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമാണ് ശിപാര്‍ശ ചെയ്തിരുന്നത്.
എന്നാല്‍, ഇതിനുള്ള ശ്രമങ്ങള്‍ 2023ല്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഹൈക്കോടതി ഇടപെട്ടതോടെ ഇപ്പോള്‍ മഹാരാഷ്ട്ര, കര്‍ണാടക മാതൃകയില്‍ അന്ധവിശ്വാസവിരുദ്ധ നിയമമാണ് പരിഗണിക്കുന്നത്.
ഇതിലേക്കുള്ള നിര്‍ദേശങ്ങള്‍ക്കായി വിദഗ്ധ സമിതി മൂന്നുതവണ യോഗം ചേർന്നുവെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും സമൂഹത്തില്‍നിന്നും അഭിപ്രായം തേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമോപദേശം വേണ്ടിവന്നാല്‍ മതിയായ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, അഭിപ്രായ രൂപവത്കരണവും സമിതികളെ നിയോഗിക്കലും മാത്രമാണ് വര്‍ഷങ്ങളായി നടക്കുന്നതെന്നും കുറ്റകൃത്യങ്ങള്‍ പലയിടത്തും തലപൊക്കുന്നുണ്ടെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ഭാരതീയ ന്യായസംഹിത, ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് തുടങ്ങി നിലവിലുള്ള നിയമങ്ങള്‍ വച്ച് കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്പെഷല്‍ സെല്‍ പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിയോടു നിര്‍ദേശിക്കുകയായിരുന്നു.
Tags : investigation Kerala High Court special cell Witchcraft sorcery