ആലപ്പുഴ: ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ കേസിൽ യുവതിയെ പിടികൂടാനാകാതെ പോലീസ്. മാരാരിക്കുളം വടക്ക് താമസിക്കുന്ന ആതിര ആണ് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ തുടരുന്നത്.
ഭർതൃവീട്ടിൽ നിന്ന് 35 പവന് സ്വര്‍ണവും 30,000 രൂപയും തട്ടിയെടുത്തെന്നാണ് ആതിരയ്ക്കെതിരായ കേസ്. ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2024 നവംബറിലാണ് ആതിരയുടെ ഭർതൃ മാതാവ് ചിട്ടി പിടിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന് സ്വര്‍ണവും, ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി അറിയുന്നത്.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മോഷ്ടിച്ചത് താനാണെന്ന് ആതിര കുറ്റസമ്മതം നടത്തി.
മോഷ്ടിച്ചതിന് പകരം സ്വർണം വാങ്ങി നൽകാമെന്ന് ആതിര ഭർത്താവിനെയും കുടുംബത്തെയും അറിയിച്ചു. ഇതുപ്രകാരം 2024 ഓഗസ്റ്റില്‍ കൊച്ചിയിലെ ജ്വലറിയില്‍ ഭര്‍ത്താവും സഹോദരിയും അമ്മയുമെത്തി. ആതിരയും അച്ഛനും സഹോദരിക്കുമൊപ്പമെത്തി കണക്കനുസരിച്ച് സ്വര്‍ണം വാങ്ങി.
എന്നാൽ ഓഫീസില്‍ വച്ച് സ്വര്‍ണം കൈമാറി കേസ് തീര്പ്പാക്കാനെന്ന് പറഞ്ഞ് അവിടുന്നിറങ്ങിയ ആതിര വീണ്ടും മുങ്ങി. കേസ് ഒടുവില്‍ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ആതിരയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിക്കുകയും ചെയ്തു. എന്നാൽ പ്രതി നിലവിൽ ഒളിവിൽ തുടരുകയാണ്.
Tags : kerala police crime news alappuzha kerala high court