തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമകണക്കുപ്രകാരം വോട്ട് രേഖപ്പെടുത്തിയവരിൽ മുന്നിൽ സ്ത്രീകൾ. ആകെയുള്ള 1.51 കോടി സ്ത്രീ വോട്ടർമാരിൽ 1.12 പേർ വോട്ട് രേഖപ്പെടുത്തി. 74.51 ശതമാനം.
അന്തിമ കണക്കുകൾ പ്രകാരം 1,51,16,561 സ്ത്രീകളിൽ 1,12,63,829 പേർ സമ്മതിദാനാവകാശ വിനിയോഗിച്ചു. സ്ത്രീ വോട്ടർമാരുടെ മനസാകും ഇന്നു പൊട്ടിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പെട്ടികളിൽ നിർണായക ഘടകകമാകുക.
പുരുഷ വോട്ടർമാരിൽ 72.75 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെയുള്ള 1,34,90,910 പുരുഷ വോട്ടർമാരിൽ 98,15,076 പേരാണ് വോട്ട് ചെയ്തത്. ഒരു കോടി പുരുഷന്മാർ തികച്ച് വോട്ട് ചെയ്യാൻ എത്തിയില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 287 പേരിൽ 116പേർ വോട്ടുചെയ്തു.
സംസ്ഥാനത്താകെയുള്ള 2.86 കോടി വോട്ടർമാരിൽ 2.10 കോടി പേർ വോട്ടു ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്തിമ കണക്ക് അനുസരിച്ച് 2,10,79,021 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
ആദ്യഘട്ട വോട്ടെടുപ്പു നടന്ന തെക്കൻ കേരളത്തിലെ ജില്ലകളിൽ ഭൂരിഭാഗത്തിലും പുരുഷന്മാരായിരുന്നു മുന്നിൽ. എന്നാൽ, രണ്ടാം ഘട്ട വോട്ടെടുപ്പു നടന്ന വടക്കൻ ജില്ലകളിൽ സ്ത്രീകൾക്കായിരുന്നു മൃഗീയ ഭൂരിപക്ഷം.
മലപ്പുറത്ത് 81.7 ശതമാനം സ്ത്രീകൾ ജനാധിപത്യ പ്രക്രിയയിൽ ഭാഗമായപ്പോൾ ഏതാണ്ട് ഒൻപത് ശതമാനം കുറഞ്ഞ് 72.71 ശതമാനം മാത്രമായിരുന്നു പുരുഷ പോളിംഗ്. കാസർഗോഡും സ്ത്രീകൾക്ക് ആറു ശതമാനത്തോളം പോളിംഗ് ഭൂരിപക്ഷമുണ്ട്. 71.74 പുരുഷൻമാർ വോട്ട് ചെയ്തപ്പോൾ സ്ത്രീകൾ 77.7 ശതമാനമായി ഉയർന്നിരുന്നു.
കോഴിക്കോട്ടും അഞ്ചു ശതമാനത്തോളമായിരുന്നു സ്ത്രീ- പുരുഷ വ്യത്യാസം. 79.12 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ, പുരുഷന്മാരുടെ ശതമാനം 75.21 ആയിരുന്നു. കണ്ണൂരിലും സമാന സ്ഥിതി തുടർന്നു. 79.12 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ, പുരുഷന്മാരുടെ ശതമാനം 74.03 ആയി.
തൃശൂരിലും പാലക്കാട്ടും വയനാട്ടിലും സ്ത്രീകൾ തന്നെയാണ് മുന്നിൽ. പുരുഷന്മാരിൽ കൂടുതൽ പേരും ജോലിക്കും മറ്റുമായി വിദേശ രാജ്യങ്ങളിലേക്കു പോയിരിക്കുന്നതിലാണ് വടക്കൻ ജില്ലകളിൽ പുരുഷ വോട്ടർമാരുടെ എണ്ണം കുറയാൻ കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആദ്യഘട്ട വോട്ടെടുപ്പു നടന്ന തെക്കൻ കേരളത്തിൽ കൊല്ലത്തു മാത്രമാണ് സ്ത്രീ വോട്ടർമാർക്കു ഭൂരിപക്ഷം. മറ്റു ജില്ലകളിലെല്ലാം പുരുഷ വോട്ടർമാർക്കാണ് മുൻതൂക്കം.
Tags : polling Women ahead Kerala local body election women voters