തിരുവനന്തപുരം: കേരള എക്സ്പ്രസിൽ യുവതിക്കുനേരേ ആക്രമണം നടന്നപ്പോൾ ട്രെയിനിൽ ആർപിഎഫിന്റെയോ കേരള പോലീസിന്റെയൊ സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നുവെന്ന് റിപ്പോർട്ട്.
രാത്രികാലങ്ങളിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെങ്കിലും സുരക്ഷാ ഡ്യൂട്ടിക്ക് വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഞായറാഴ്ച രാത്രിയിൽ കൊല്ലത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിൻ പുറപ്പെട്ടപ്പോൾ ഡ്യൂട്ടിക്ക് പോലീസ് ഇല്ലായിരുന്നു.
രാത്രി സർവീസ് നടത്തുന്ന ട്രെയിനുകളിൽ സുരക്ഷയ്ക്ക് ആവശ്യത്തിന് പോലീസുകാർ ഇല്ലായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജനറൽ കമ്പാർട്ട്മെന്റുകളിൽ ഒന്നിൽ പോലും പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി.
ട്രെയിനിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സുരക്ഷയൊരുക്കുന്നതെന്നാണ് ആർപിഎഫ് വ്യക്തമാക്കുന്നത്. അതിനായി ക്രൈംപാറ്റേണ് ഉണ്ടെന്നും കേരള എക്സ്പ്രസിൽ നിലവിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആർപിഎഫ് പറയുന്നത്.
അതേസമയം, ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരോ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരേ (48) തമ്പാനൂർ റെയിൽവേ പോലീസാണ് കേസെടുത്തത്. നിലവിൽ ആർപിഎഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ട്രെയിനില്‍ നിന്ന് തള്ളിയിട്ട സോനുവുമായി(ശ്രീക്കുട്ടി-19)യുമായി വാക്കുതർക്കം ഉണ്ടായതായി പ്രതി സുരേഷ് പോലീസിന് മൊഴി നല്കി. ട്രെയിനിന്റെ വാതിലിന്റെ സമീപത്തുനിന്ന് മാറിനിൽക്കാൻ ശ്രീക്കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി മാറിയില്ല. ഇത് പ്രകോപനത്തിന് കാരണമായെന്നും തുടർന്ന് ശ്രീക്കുട്ടിയുമായി തർക്കം ഉണ്ടായതായും സുരേഷ് പോലീസിനോട് പറഞ്ഞു.
വീഴ്ചയെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ വെനന്റിലേറ്ററിൽ നിന്ന് മാറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്ന് പാലോട് സ്വദേശിനിയായ ശ്രീക്കുട്ടിയെ സർജറി ഐസിയുവിലേക്കാണ് മാറ്റിയത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് പെൺകുട്ടിയുള്ളത്.
Tags : Women Attack Train Thiruvananthapura