തിരുവനന്തപുരം: വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ ശങ്കരനാരായണന് തമ്പി ഹാളില്‍ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശത്ത് ഗവേഷണത്തിനും ജോലിക്കുമായി പോയവരുടെ സഹായം തേടി, അവരുടെ വൈദഗ്ധ്യം ആഭ്യന്തര ഉത്പാദന മേഖലയില്‍ വിനിയോഗിക്കുന്ന ചൈനയുടെ പദ്ധതി ലോകപ്രശസ്തമാണ്. ഇതിന് സമാനമായ നിര്‍ദേശങ്ങള്‍ ലോക കേരള സഭയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഭാവിയില്‍ കേരളത്തിലും ഇത്തരം പ്രവാസി പ്രോജക്ടുകള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഠനസംബന്ധമായ സമഗ്ര ഓണ്‍ലൈന്‍ സംവിധാനം സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക കേരള സഭ സമീപനരേഖ മുഖ്യമന്ത്രി സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍, എയര്‍പോര്‍ട്ട് ഹെൽപ് ഡെസ്ക്, ഷെര്‍പ്പ പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ പ്രമുഖരായ എം.എ. യൂസഫ് അലി, രവി പിള്ള തുടങ്ങിയര്‍ പങ്കെടുത്തു.
ചര്‍ച്ചയില്‍ 11 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍
തിരുവനന്തപുരം: അഞ്ചാം ലോക കേരള സഭയുടെ വിഷയാടിസ്ഥാനത്തിലുള്ള ചര്‍ച്ചയില്‍ 11 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. പ്രവാസി ഭരണ നിര്‍വഹണം-നവീകരണ സാധ്യതകളും പരിഷ്കാരങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു.
പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നതിന് ഒരു പ്രവാസി അപേക്ഷ സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കുന്നതിന് നിലവില്‍ എട്ടുമാസം വരെ കാലതാമസമെടുക്കുന്ന സാഹചര്യമാണുള്ളതെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം. ജാബിര്‍ പറഞ്ഞു.
അമേരിക്കന്‍ മലയാളികളുടെ മാതാപിതാക്കളുടെ സുരക്ഷിതത്വവും സ്വത്തിന്റെ സംരക്ഷണവും സംബന്ധിച്ച ആശങ്കകള്‍ അമേരിക്കയില്‍നിന്നുള്ള അനീഷ് പങ്കുവച്ചു. വീട് താത്കാലികമായി വാടകയ്ക്ക് നല്കിയവര് പിന്നീട് വീട് സ്വന്തമാക്കുന്ന കേസുകള്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുകയാണെന്നു സൈബിരിയയില്നിന്നും പ്രതിനിധിയായി എത്തിയ സുബിന് പറഞ്ഞു.
ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് പോലുള്ള പ്രധാന രേഖകളിലെ തെറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെല്ലാം പ്രവാസി ഭരണ നിര്‍വഹണം-നവീകരണ സാധ്യതകളും പരിഷ്കാരങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ചയായി. ധനകാര്യ കമ്മീഷന് ചെയര്മാന് ഡോ.കെ.എന്‍. ഹരിലാല്‍ മോഡറേറ്റര്‍ ആയിരുന്ന ചര്‍ച്ചയില്‍ നോര്‍ക്ക സെക്രട്ടറി ടി.വി. അനുപമ പങ്കെടുത്തു.
Tags : World Kerala Assembly World Kerala sabha Kerala developed country