കൊച്ചി: രണ്ടാമതും ടച്ചിംഗ്സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാൾ നിലവിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മര്‍ദ്ദനത്തില്‍ പരിക്കുണ്ട്. ബുധനാഴ്ച രാത്രി തുപ്പംപടിയിലെ ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞതും ചോദ്യം ചെയ്തതുമാണ് തർക്കത്തിനു കാരണം.
തർക്കത്തിനിടെ സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ചു മർദിച്ചെന്നാണ് പരാതി. ബിയർ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. അടിയേറ്റുവീണ അനന്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ബാർ ജീവനക്കാർ മടങ്ങി.
ഒപ്പം ആളില്ലാത്തതിനാൽ അനന്തുവിനെ സ്വകാര്യ ആശുപത്രി അധികൃതർ എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. തലയിൽ ഗുരുതര പരിക്കുണ്ടായിരുന്നതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.
Tags : young man beaten up bar staff