മല്ലപ്പള്ളി : കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ അഞ്ചിനുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള അഞ്ച് കുട്ടികളിലൂടെ ഇനി ആലിന്‍റെ സ്മരണ നിലനിൽക്കും.
മരണാനന്തര അവയവദാനത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി ആലിൻ ഷെറിൻ ഏബ്രഹാം മാറി. മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂർ വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്‍റെയും മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടിൽ പുളിഞ്ചിമൂട്ടിൽ ഷെറിൻ ആൻ ജോണിന്‍റെയും ഏകമകൾ ആലിൻ ഷെറിൻ ഏബ്രഹാമിന്‍റെ അവയവങ്ങളാണ് എറണാകുളം അമൃത ആശുപത്രിയിൽ ദാനം ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. കുഞ്ഞിന്‍റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്.
മല്ലപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയായ റെജി ശാമുവേലിന്‍റെ ചെറുമകളാണ് ആലിൻ. കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിൻ, മാതാവ് ഷെറിൻ, ഷെറിന്‍റെ മാതാവ് ജെസി ജോൺ, പിതാവ് രാജൻ ജോൺ എന്നിവർക്കു പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷെറിന് ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് അമൃത ആശുപത്രിയിൽ എത്തിച്ചത്. മസ്തിഷ്ക മരണം ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആലിന്‍റെ അവയങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാകുകയായിരുന്നു. ഇതേ തുടർന്ന് അവയവങ്ങൾ നീക്കം ചെയ്ത് ഹൃദയവാൽവുകളും വൃക്കകളും കരളും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പിഞ്ചു കുഞ്ഞിനു തന്നെ കരൾ നൽകും. കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഈ കുട്ടിയും മാറുകയാണ്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള ഒരു കുട്ടിക്ക് നൽകാനാണ് തീരുമാനം.
ആലിന്‍റെ സംസ്കാരം നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ പിന്നീട് നടക്കും.
റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍ അഞ്ച് പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചിരുന്നു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ പത്ത് പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Tags : organ donor youngest Kerala