ഹൈദരാബാദ്; വസ്തുക്കച്ചവടക്കാരനെ കൊലപ്പെടുത്തി അക്രമി സംഘം. വസ്തുക്കച്ചവടക്കാരനായ ജി. വെങ്കട രത്നമാണ് (54) കൊല്ലപ്പെട്ടത്. മകളെ സ്കൂളിൽവിട്ട് തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ പ്രധാന പ്രതിയായ ചന്ദൻ സിംഗ് അറസ്റ്റിൽ. ചന്ദന്റെ പിതാവ് സുദേഷ് സിംഗിന്റെ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട വെങ്കട രത്നം.
1999ൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുദേഷിന്റെ വിവരങ്ങൾ പോലീസിന് ചോർത്തി നൽകിയത് വെങ്കട രത്നമാണെന്നായിരുന്നു ചന്ദൻ വിശ്വസിച്ചിരുന്നത്. ഇതിലുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.
26 വർഷങ്ങളായി വെങ്കട രത്നത്തെ തിരഞ്ഞു നടക്കുകയായിരുന്നു ചന്ദൻ. ഏതാനും ആഴ്ചകൾക്കു മുൻപാണ് വെങ്കട രത്നം ജവാഹർ നഗർ ഏരിയയിലാണ് താമസിക്കുന്നതെന്ന് ചന്ദന്‍ മനസിലായത്. തുടർന്ന് വെങ്കട രത്നത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം പദ്ധതി തയാറാക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
Tags : 26 years enmity realestate dealer murdered