മുംബൈ: 1993ലെ മുംബൈ കലാപ കേസിലെ കുറ്റാരോപിതനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 53കാരനെ കേസിൽ നിന്നും ഒഴിവാക്കിയത്.
1992 ഡിസംബർ ആറിന് അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനു പിന്നാലെയാണ് മുംബൈയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.
സംഭവം കഴിഞ്ഞ് 33 വർഷങ്ങൾക്ക് ശേഷമാണ് ആസിഫ് അലി ഷെയ്ഖ് എന്നയാളെ കൊലപാതകശ്രമം, കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയതായി അഡീഷണൽ സെഷൻസ് ജഡ്ജി എം.ബി. ഓസ അറിയിച്ചത്.
നിയമവിരുദ്ധമായ സംഘം ചേരലിലോ കലാപത്തിലോ ഷെയ്ഖിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, 1993 ജനുവരി 12ന് നഗരത്തിലെ വഡാല (കിഴക്ക്) പ്രദേശത്ത് രണ്ട് സമുദായങ്ങളിൽ നിന്നുള്ള 300 മുതൽ 400 വരെ ആളുകൾ ഏറ്റുമുട്ടി. സമീപത്തെ വീടുകൾക്കും ഫാക്ടറികൾക്കും നേരെ കല്ലുകൾ, സോഡ കുപ്പികൾ, തീ പന്തങ്ങൾ, ട്യൂബ് ലൈറ്റുകൾ എന്നിവ എറിഞ്ഞു.
ലാത്തി ചാർജ് ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച പോലീസ് ഒടുവിൽ ആകാശത്തേക്ക് വെടിവച്ചു. കല്ലേറിൽ നാല് പേർക്ക് പരിക്കേറ്റതായി പ്രോസിക്യൂഷൻ പറഞ്ഞു.
2003 നും 2023നും ഇടയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 14 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2025 ജൂലൈയിലാണ് ഷെയ്ഖ് അറസ്റ്റിലായത്. ഷെയ്ഖും മറ്റ് പ്രതികളും ചേർന്ന് നിയമവിരുദ്ധമായി സംഘം ചേർന്നു എന്നതിന് നേരിട്ടുള്ളതോ സാഹചര്യപരമായതോ ആയ തെളിവുകളൊന്നുമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
Tags : Mumbai Riots Case Old Man Acquitted court case