ന്യൂഡൽഹി: കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായ പതിനായിരത്തിലധികം കുട്ടികളിൽ അറുനൂറിലധികം കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നു കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം.
2019 മുതൽ 2023 വരെ കേരളത്തിൽ കാണാതായ കുട്ടികളുടെ എണ്ണം 10,125 ആണെന്നും ഇവരിൽ 9518 കുട്ടികളെ മാത്രമാണു വീണ്ടെടുക്കാനോ കണ്ടെത്താനോ കഴിഞ്ഞിട്ടുള്ളതെന്നും കേന്ദ്ര വനിത-ശിശുക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂർ രാജ്യസഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായ 607 കുട്ടികൾ ഇപ്പോഴും കാണാമറയത്താണെന്നാണു കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തുനിന്ന് കാണാതായ കുട്ടികളുടെ വിശദാംശങ്ങൾ തേടി കോണ്ഗ്രസ് എംപി രേണുക ചൗധരി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രം 2019 മുതൽ 2023 വരെ ലഭ്യമായ കണക്കുകൾ രാജ്യസഭയിൽ സമർപ്പിച്ചത്. കേന്ദ്രത്തിന്റെ കണക്കുകളനുസരിച്ച് അഞ്ചുവർഷത്തിനിടെ രാജ്യത്തു കാണാതായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.
2018 മുതൽ 2023 വരെ രാജ്യത്തെ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നും 6,14,432 കുട്ടികളെയാണു കാണാതായത്. എന്നാൽ ഇവരിൽ 3,81,044 പേരെ മാത്രമാണ് വീണ്ടെടുക്കുവാനോ കണ്ടെത്തുവാനോ കഴിഞ്ഞിട്ടുള്ളത്. 2,33,388 കുട്ടികളെ ഇക്കാലയളവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രത്തിന്റെ മറുപടിയിൽ വ്യക്തമാകുന്നു. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതായിരിക്കുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിൽ കേരളം മുന്നിലാണ്. 2019ൽ സംസ്ഥാനത്ത് 2335 കുട്ടികളെ കാണാതായപ്പോൾ ഇവരിൽ 2195 പേരെയും ആ വർഷം കണ്ടെത്താൻ കഴിഞ്ഞു. 2020, 2021, 2022, 2023 വർഷങ്ങളിലാകട്ടെ 1645, 1756, 1918, 2471 എന്നിങ്ങനെയാണു കാണാതായ കുട്ടികളുടെ എണ്ണം.
എന്നാൽ ഈ വർഷങ്ങളിൽ യഥാക്രമം 1517, 1638, 1799, 2369 എന്നിങ്ങനെ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പ്രതിദിനം സംസ്ഥാനത്ത് ശരാശരി അഞ്ചു മുതൽ ആറുവരെ കുട്ടികളെ കാണാതാകുന്നുവെന്ന ഭയപ്പെടുത്തുന്ന വസ്തുത കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച് സമീപവർഷങ്ങളിൽ കാണാതാകുന്ന കുട്ടികളുടെ കേസുകൾ വർധിച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാണാതാകുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം മെച്ചപ്പെട്ടതിനാലാണ് കേസുകൾ വർധിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.
കുട്ടികളുടെ തിരോധാനം കുറയ്ക്കുന്നതിനായി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വനിത- ശിശുക്ഷേമ മന്ത്രാലയം സംയോജിത ഏകീകൃത മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ‘ട്രാക്ക് ചൈൽഡ് പോർട്ടലും’ ‘ഖോയാ പായാ’ ആപ്ലിക്കേഷനും സംയോജിപ്പിച്ചാണ് ഏകീകൃത മിഷന് വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുള്ളത്.
Tags : children missing Kerala Union Ministry Women and Child Development