ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) ജനാധിപത്യത്തെയും പ്രതിപക്ഷ കക്ഷികളെയും തകർക്കാനുള്ള ഗൂഢപദ്ധതി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുകയാണെന്ന് കോണ്ഗ്രസ്.
കോണ്ഗ്രസ് ഉന്നത നേതാക്കളുടെ അധ്യക്ഷതയിൽ എസ്ഐആർ നടപടി പുരോഗമിക്കുന്ന 12 സംസ്ഥാനങ്ങളിൽനിന്നുള്ള മുതിർന്ന കോണ്ഗ്രസ് നേതാക്കളുടെ യോഗത്തിലായിരുന്നു രൂക്ഷഭാഷയിലുള്ള വിമർശനം. എസ്ഐആർ നടപടിക്കെതിരെ ഡൽഹി രാംലീല മൈതാനത്തിൽ അടുത്ത മാസം ആദ്യവാരം പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അറിയിച്ചു.
കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ എസ്ഐആർ പുരോഗമിക്കുന്ന ഇടങ്ങളിൽനിന്നുള്ള കോണ്ഗ്രസ് നേതാക്കളാണ് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിന്റെ ചുമതലയുള്ള കോണ്ഗ്രസ് നേതാവ് ദീപ ദാസ് മുൻഷിയും കേരളത്തിലെ കോണ്ഗ്രസ് നേതാക്കളായ പി.സി. വിഷ്ണുനാഥും ടി. എൻ. പ്രതാപനും സംസ്ഥാനത്തിന്റെ പ്രതിനിധികളായി പങ്കെടുത്തു.
ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും ചർച്ചയായി. ബിഹാറിലെ എസ്ഐആറിൽ എതിർപ്പുകളുണ്ടാകാത്തത് ആവർത്തിക്കാതിരിക്കാൻ എസ്ഐആറിനു ശേഷം കരട് വോട്ടർപട്ടികയിലുണ്ടാകുന്ന ഏതൊരു ക്രമക്കേടിനെയും ചോദ്യം ചെയ്യണമെന്ന് നേതാക്കൾക്ക് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
എസ്ഐആറിന്റെ പൊതുവായ സ്വഭാവം ‘ഒഴിവാക്കുന്നതാണെന്നും’ നടപടി പൂർത്തിയാക്കാനുള്ള സമയം വളരെ കുറവാണെന്നുമാണ് നേതാക്കളുടെ കാഴ്ചപ്പാട്. എസ്ഐആറിനെതിരെയുള്ള ഒപ്പുശേഖരണം പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരേ രാജ്യവ്യാപകമായി അഞ്ചു കോടി ആളുകളുടെ ഒപ്പുകൾ നിലവിൽ ശേഖരിച്ചിട്ടുണ്ടെന്നു യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ കോണ്ഗ്രസ് പറഞ്ഞു.
ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുവിശാസ്യതയ്ക്ക് കോട്ടം തട്ടി നിൽക്കുന്ന സമയത്തു നടത്തുന്ന എസ്ഐആർ നടപടി ആഴത്തിൽ നിരാശപ്പെടുത്തുന്നതാണെന്ന് ഖാർഗെ എക്സിൽ കുറ്റപ്പെടുത്തി.
Tags : Congress against SIR Election Commission KC Venugopal