ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഹാറിൽ വൻ ക്രമക്കേട് നടന്നതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
വാർത്താമ്മേളനത്തിൽ ബിഹാറിലെ വോട്ടർമാരെ ഹാജരാക്കിയാണ് രാഹുൽ ക്രമക്കേട് ഉന്നയിച്ചത്. ഒരു ഗ്രാമത്തിലെ 187 വോട്ട് നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ നൽകിയിട്ടും പലരുടേയും വോട്ട് ചേർത്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
കമ്മീഷൻ തട്ടിപ്പ്
തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സർക്കാർ ചോരി
ഹരിയാനയിൽ നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്ന് രാഹുൽ പറഞ്ഞു. ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം വ്യാജവോട്ടുകളുണ്ടായി. 93174 തെറ്റായ വിലാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ നൂറ് തവണ വോട്ട് ചെയ്തു. മറ്റൊരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
Tags : Rahul Gandhi Hydrogen bomb Election Commission PM Modi Congress Postal vote Haryana vote chori voter ID assembly election bihar election