ന്യൂഡൽഹി: റോഡിൽ കുഴഞ്ഞുവീണയാളെ സഹായിക്കാതെ അയാളുടെ പക്കൽ നിന്ന് ഫോൺ അടക്കമുള്ളവ മോഷ്ടിച്ച് വഴിയാത്രക്കാരൻ. ഡൽഹിയിലെ രൺഹോലയിലെ വികാസ് നഗറിൽ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. റോഡിൽ കുഴഞ്ഞുവീണയാളുടെ പക്കൽനിന്ന് സ്കൂട്ടറിലെത്തിയ രണ്ട് പേർ മൊബൈൽ ഫോൺ അടക്കം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുഴഞ്ഞുവീണയാൾ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ റോഡിൽ കിടന്ന് മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണോ അപസ്മാരമാരമാണോ ഇയാൾ കുഴഞ്ഞ് വീഴാൻ കാരണമായതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകുമെന്ന നിരീക്ഷണത്തിലാണ് പോലീസ്. മരണപ്പെട്ടയാളെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വീണുകിടക്കുന്നയാൾ മദ്യപിച്ചിരിക്കുകയാണെന്ന് കരുതി സ്കൂട്ടറിന് പിന്നിലിരുന്നയാൾ ആദ്യം ഫോൺ എടുത്തു. പിന്നീട് തിരിച്ചെത്തി ഇയാളുടെ പോക്കറ്റുകൾ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അടുത്തുള്ള സിസിടിവി ശ്രദ്ധയിൽപ്പെട്ട ഇവർ പരിഭ്രാന്തരായി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
നാല് മണിക്കൂറോളം ബോധരഹിതനായി റോഡിൽ കിടന്ന ഇയാളെ അതുവഴി പോയവരെല്ലാം അവഗണിച്ചു. രാവിലെ എട്ടോടെ മൃതദേഹം കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചപ്പോഴേക്കും അയാൾ മരിച്ചിരുന്നു. സംഭവത്തിൽ മോഷണത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.
Tags : passerby stole phone man fallen on the road died treatment