ലണ്ടൻ: അന്നു രമേഷിനെ ലോകം മുഴുവൻ ഇങ്ങനെ വാഴ്ത്തി, മഹാഭാഗ്യവാൻ! 241 മനുഷ്യർ താഴേയ്ക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിനൊപ്പം കത്തിയമർന്നപ്പോൾ ആ തീമഴയുടെ മധ്യത്തിലൂടെ ജീവിതത്തിലേക്കു നടന്ന ഏക യാത്രക്കാരനെ ഭാഗ്യവാൻ എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക.
അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച് വാർത്തകളിൽ നിറഞ്ഞ വിശ്വാസ് കുമാർ രമേഷ് പറയുന്നത് എന്നാൽ, അന്നു മുതൽ തന്റെ നിർഭാഗ്യങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായിരുന്നുവെന്നാണ്. അന്നത്തെ രക്ഷപ്പെടൽ ഒരു അദ്ഭുതം തന്നെയായിരുന്നു. കഴിഞ്ഞ ജൂൺ 12നാണ് രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽനിന്നു നടന്നു പുറത്തേക്കുവരുന്ന രമേഷിന്റെ ചിത്രങ്ങൾ ലോകമെന്പാടും വൈറലായിരുന്നു. മഹാഭാഗ്യവാനെന്ന് അന്നു ലോകം വിളിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട സഹോദരനെ വിമാനദുരന്തത്തിൽ നഷ്ടപ്പെട്ടതിൽ തുടങ്ങുന്നു രമേഷിന്റെ നിർഭാഗ്യങ്ങൾ.
ഇപ്പോഴും ചികിത്സയിൽ
ലീസെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഇപ്പോഴത്തെ തന്റെ അവസ്ഥ മാധ്യമങ്ങളോടു പങ്കുവച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അജയ് നഷ്ടമായതിന്റെ വേദന ഇപ്പോഴും വേട്ടയാടുകയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറി(പിടിഎസ്ഡി) എന്ന പ്രശ്നം അലട്ടുന്ന രമേഷ് അതിനുള്ള ചികിത്സയിലാണ്. ഭാര്യയോടും നാലു വയസുകാരനായ മകനോടുമൊപ്പം പഴയതുപോലെ സന്തോഷിച്ചുല്ലസിച്ചു കഴിയാൻ അദ്ദേഹത്തിന്റെ മാനസികാവസ്ഥ അനുവദിക്കുന്നില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ തോന്നും. വീട്ടിലുള്ളവരോടു പോലും അധികം സംസാരിക്കാൻ തോന്നുന്നില്ല. ദുരന്തം ഏല്പിച്ച ശാരീരികക്ഷതങ്ങൾ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
അലട്ടുന്ന വേദനകൾ
വേദനകളോടെയാണ് മിക്കപ്പോഴും ഉറക്കമുണരുന്നത്. കാലിനും കാൽമുട്ടിനും പുറത്തും തോളിനുമൊക്കെ ഇപ്പോഴും വേദന. ജോലി ചെയ്യാനോ വാഹനം ഒാടിക്കാനോ കഴിയുന്നില്ല. നടക്കുന്നതിനു പോലും പ്രയാസം. മാനസിക ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല സാന്പത്തിക പ്രശ്നവും അലട്ടിത്തുടങ്ങിയിരിക്കുന്നു. എയർ ഇന്ത്യ 25 ലക്ഷം രൂപ രമേഷിനു നൽകിയിരുന്നു. എന്നാൽ, അതു ചികിത്സയ്ക്കു പോലും തികയില്ലെന്നു കുടുംബം പറയുന്നു.
ഇന്ത്യയിലെ കുടുംബ ബിസിനസ് നടത്തിയിരുന്നത് രമേഷും സഹോദരനും ഒന്നിച്ചായിരുന്നു. സഹോദരനെ നഷ്ടപ്പെടുകയും രമേഷ് ചികിത്സയിലാവുകയും ചെയ്തതോടെ കുടുംബബിസിനസുകളും ഏതാണ്ട് തകർന്ന അവസ്ഥയിലാണ്. എല്ലാവരും തന്നെ മറന്നു തുടങ്ങി. ഇത്രയും പറഞ്ഞിട്ട് രമേഷ് ചോദിക്കുന്നു, പറയൂ എന്നെ എങ്ങനെ ഇപ്പോൾ മഹാഭാഗ്യവാൻ എന്നു വിളിക്കാനാകും...! എയർ ഇന്ത്യ സിഇഒയെ ഏതെങ്കിലും രീതിയിൽ കാണാൻ അവസരം ലഭിച്ചാൽ തന്റെ അവസ്ഥ ബോധ്യപ്പെടുത്തി എന്തെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രമേഷ്.
Tags : Air India plane crash Ahmedabad plane crash survivor Vishwas Kumar Ramesh luckiest appeals welfare package suffer with trauma struggles physical mental trauma tragedy business collapsed