ന്യൂഡൽഹി: പാക് വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വ്യോമ പാത നിരോധനം ഒരു മാസംകൂടി നീളും. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാതയിലുണ്ടായിരുന്ന നിരോധനം പാക്കിസ്ഥാൻ നീട്ടിയതോടെയാണ് ഇന്ത്യയും സമാനരീതിയിൽ പ്രതികരിച്ചത്. വ്യോമഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു രാജ്യങ്ങളും എട്ടു മാസമായി പരസ്പരം വ്യോമപാതകൾ അടച്ചിടുകയാണ്.
ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ഡിസംബർ 24 വരെ നീട്ടിയതായി പാക്കിസ്ഥാൻ ഏവിയേഷൻ അഥോറിറ്റി അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച നോട്ടീസ് ടു എയർമെൻ (NOTAM) പാക്കിസ്ഥാൻ പുറത്തിറക്കുകയും ചെയ്തതോടെയാണ് ഇന്ത്യയും ഇതേ രീതിയിൽ പ്രതികരിച്ചത്.
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇന്ത്യ ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കും. പഹൽഗാം ഭീകരാക്രമണത്തിന് രണ്ടു ദിവസത്തിനുശേഷം, ഏപ്രിൽ 24നാണ് പാക്കിസ്ഥാൻ ഇന്ത്യക്കു മുന്നിൽ അവരുടെ വ്യോമപാത അടച്ചത്.
അനിശ്ചിമായി നീളുന്ന നടപടി മൂലം ഇരു രാജ്യങ്ങളിലെയും വിമാനക്കന്പനികൾക്കും ഭീമമായ നഷ്ടമാണുണ്ടാകുന്നത്. മറ്റ് പാതകളിലൂടെ ലക്ഷ്യസ്ഥാനങ്ങളിലേക്കു സഞ്ചരിക്കുന്പോൾ ഉണ്ടാകുന്ന അധിക ഇന്ധനച്ചെലവാണ് ബാധ്യതയുണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ ചൈനയുടെ വ്യോമപാത തുറന്നുനൽകാൻ സമ്മർദം ചെലുത്തണമെന്ന് എയർ ഇന്ത്യ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Airspace India ban extended Pak flights India Airspace ban extended