ന്യൂഡൽഹി: ബിസിസിഐ ഭരണപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ അനുരാഗ് സിംഗ് ഠാക്കൂറിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ചയാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2017-ൽ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഒൻപത് വർഷത്തോളം ഠാക്കൂർ ക്രിക്കറ്റ് ഭരണരംഗത്തുനിന്നും വിട്ടുനിന്നുവെന്നും, ഈ കാലയളവ് ശിക്ഷയായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.
2017-ലെ വിലക്ക് ഒരിക്കലും ഒരു ആജീവനാന്ത വിലക്കായി ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തെറ്റായ സത്യവാംഗ്മൂലം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഠാക്കൂർ നേരത്തെ തന്നെ ഉപാധികളില്ലാത്ത മാപ്പപേക്ഷ നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് വിലക്ക് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. ഇതോടെ ബിസിസിഐയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി അദ്ദേഹത്തിന് വീണ്ടും ഭരണപരമായ പദവികൾ വഹിക്കാൻ സാധിക്കും.
2017 ജനുവരിയിലാണ് ലോധ കമ്മിറ്റി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുപ്രീംകോടതി നീക്കിയത്. അന്ന് മുതൽ ക്രിക്കറ്റ് ബോർഡുമായുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നു.
Tags : Anurag Thakur BCCI; Supreme Court lifts nine-year ban