ന്യൂഡൽഹി: വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിനു കേന്ദ്രബജറ്റിൽ കാര്യമായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു പദ്ധതിയാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, പല സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇടനാഴി കേരളത്തിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു വ്യക്തമല്ല.
ഏഴ് അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടും കേരളം അതിൽ വന്നില്ല. ഏറെക്കാലമായ ആവശ്യമായ എംയിംസും ഇത്തവണയും കിട്ടിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം എംയിംസ് കേരളത്തിൽ വരുമെന്നു പലവട്ടം പ്രഖ്യാപിച്ചിരുന്നു. കിട്ടുന്ന എയിംസ് എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ചും കുറെക്കാലമായി ചൂടേറിയ ചർച്ചയുണ്ട്. എല്ലാ ബജറ്റ് കാലത്തും ചർച്ചയായിട്ടും കേരളം പരിഗണിക്കപ്പെട്ടില്ല. മൂന്ന് ആയുർവേദ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഒന്നു കേരളത്തിനു ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല.
കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് പ്രധാനമായും ഏതാനും ടൂറിസം പദ്ധതികളാണ്. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. കടലാമകളുടെ പ്രജനനം നടക്കുന്ന മേഖലകൾക്കു പ്രത്യേക പരിഗണന ലഭിക്കും. കടലാമ നിരീക്ഷണ പദ്ധതിയിലാണ് കേരളം ഉൾപ്പെട്ടത്.
ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയും കേരളത്തിനു ഗുണം ചെയ്തേക്കാം. ട്രക്കിംഗ് പ്രോത്സാഹനം, ആയുർവേദ പദ്ധതികൾ, ചന്ദനം, കൊക്കോ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേരളത്തിനു ഗുണം ചെയ്തേക്കും. നാളികേര-കശുവണ്ടി പദ്ധതികളും കേരളത്തിനു പ്രയോജനം ചെയ്യുന്നവയാണ്. ഐടി മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും കേരളത്തിലെ ഐടി മേഖലയ്ക്ക് ഉണർവ് പകരും.
Tags : union budget disappointment Kerala mineral projects tourism