ന്യൂഡൽഹി: ബംഗ്ലാദേശിൽ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കും. ഫെബ്രുവരി 17 ചൊവ്വാഴ്ചയാണ് ധാക്കയിൽ സത്യപ്രതിജ്ഞ നടക്കുന്നത്.
സത്യപ്രതിജ്ഞാ ദിനമായ ഫെബ്രുവരി 17-ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അന്താരാഷ്ട്ര എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ സന്ദർശിക്കുന്നുണ്ട്. മുംബൈയിൽ വെച്ച് അദ്ദേഹവുമായി മുൻകൂട്ടി നിശ്ചയിച്ച നയതന്ത്ര കൂടിക്കാഴ്ചയുള്ളതിനാലാണ് പ്രധാനമന്ത്രിക്ക് ധാക്കയിലേക്ക് പോകാൻ കഴിയാത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിലും, ലോക്സഭാ സ്പീക്കറെ തന്നെ പ്രതിനിധിയായി അയക്കുന്നതിലൂടെ ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന വലിയ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും സ്പീക്കറെ അനുഗമിക്കും.
ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷം അധികാരമേൽക്കുന്ന പുതിയ സർക്കാരുമായി സഹകരിക്കാനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള ഇന്ത്യയുടെ താത്പര്യം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവായ താരിഖ് റഹ്മാന്റെ വിജയത്തിന് പിന്നാലെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച ആദ്യ ലോകനേതാക്കളിൽ ഒരാളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉൾപ്പെടെയുള്ള 13 രാജ്യങ്ങളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Tags : Om Birla Narendra Modi Bangladesh Tariq Rahman