ന്യൂഡൽഹി: ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഔദ്യോഗിക സമാപനം കുറിച്ചുകൊണ്ട് ഡൽഹിയിലെ വിജയ് ചൗക്കിൽ 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ സമ്പന്നമായ സൈനിക പൈതൃകത്തിന്റെയും സായുധ സേനയുടെ അച്ചടക്കത്തിന്റെയും വീര്യത്തിന്റെയും പ്രതീകമാണ് ഈ ചടങ്ങെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സായുധ സേനയുടെ പാരമ്പര്യവും കരുത്തും പ്രകടമാക്കുന്ന ചടങ്ങാണിതെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സൈനികരിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര, നാവിക, വ്യോമ സേനകളുടെ ബാൻഡുകൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും ക്ലാസിക്കൽ സംഗീതവും ചടങ്ങിന് മിഴിവേകി. ഇന്ത്യൻ ഈണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സംഗീത വിരുന്നാണ് ഇത്തവണയും ഒരുക്കിയത്.
ജനുവരി 26-ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങോടെയാണ് ഔദ്യോഗികമായി അവസാനിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിജയ് ചൗക്ക്, റെയ്സീന റോഡ് തുടങ്ങിയ ഭാഗങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സായുധ സേനയിലെ സൈനികർ യുദ്ധം അവസാനിപ്പിച്ച് വിശ്രമത്തിനായി പാളയങ്ങളിലേക്ക് മടങ്ങുന്ന പുരാതന സൈനിക പാരമ്പര്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചടങ്ങ്.
Tags : Beating retreat 2026 PM Modi Vijay Chowk Indian Military