ന്യൂഡൽഹി: 2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച രാജ്യം യുഎസ് ആണെന്ന് കരുതിയെങ്കിൽ തെറ്റി. സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചുവിട്ട രാജ്യം. വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ വച്ച കണക്കുകളാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
2025-ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600ലധികം ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്. ഇതിൽ, 12 മാസത്തിനുള്ളിൽ സൗദി അറേബ്യയിൽ നിന്നു മാത്രം തിരിച്ചയച്ചവർ 11,000ലേറെ. യുഎസ് 3,800ഓളം ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് റിപ്പോർട്ട് പറയുന്നു.
വിസ കാലാവധി കഴിഞ്ഞതിന്റെ പേരിലോ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിനോ ആണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചയയ്ക്കൽ.
മ്യാൻമർ (1591), യുഎഇ (1469), ബഹറിൻ (764), മലേഷ്യ (1485), തായ് ലൻഡ് (481), കംബോഡിയ (305) എന്നിങ്ങനെയാണ് തിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം.
സൗദി അറേബ്യയിലെയും യുഎഇ, ബഹ്റിൻ, മലേഷ്യ, തായ്ലൻഡ് തുടങ്ങി മറ്റിടങ്ങളിലെയും ഇന്ത്യക്കാർ പലപ്പോഴും വീസ കാലാവധിക്കു ശേഷവും അവിടങ്ങളിൽ തുടരുന്ന സ്ഥിതിയുണ്ട്.
യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റെഗുലേറ്ററി ലംഘനങ്ങളുടെ പേരിൽ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ചിട്ടുണ്ട്. യുകെയാണ് (170 പേർ) ഏറ്റവും കൂടുതൽ വിദ്യാർഥികളെ തിരിച്ചുവിട്ടത്. ഓസ്ട്രേലിയ (114), റഷ്യ (82), യുഎസ് (45) എന്നീ രാജ്യങ്ങളാണ് പിന്നിൽ.
Tags : US Indians deported Saudi Arabia