ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ബംഗാളിലെ മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.
ബംഗാളിൽ കോൺഗ്രസിന് വെറും രണ്ട് സീറ്റുകൾ മാത്രമാണ് തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 2016ലും 2021ലും ഇടത് പാർട്ടികളുമായി ചേർന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.
2016ൽ 44 സീറ്റുകൾ ലഭിച്ചപ്പോൾ 2021ൽ ഒരു സീറ്റ് പോലും നേടാനായില്ല. വോട്ട് വിഹിതം 12.25 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി കുറയുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് കാരണം പാർട്ടിയുടെ അടിത്തറ തകർന്നുവെന്ന് ബംഗാളിലെ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.
Tags : Bengal Polls congress rahul gandhi