തിരുവനന്തപുരം: ബിഹാറിൽ ഇന്ത്യാ സഖ്യത്തെ നിലംപരിശാക്കി എൻഡിഎ നടത്തിയ വൻ വിജയം മറ്റു സംസ്ഥാനങ്ങളെയും സ്വാധീനിക്കുമെന്ന് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളും ബാക്കി നില്‍ക്കെ കേരളത്തിലെ രാഷ്ട്രീയ മേഖലയിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ബിഹാറിൽ കണക്കുകൂട്ടലുകൾക്കുമപ്പുറം എൻഡിഎ വൻ വിജയം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തത് കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് നല്കുന്ന ഊർജം ചെറുതല്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഹാർ എടുത്തുകാട്ടിയാകും ബിജെപി പ്രചാരണങ്ങൾ.
എൻഡിഎക്കെതിരേ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോഴും അത് വോട്ടാക്കാൻ അവർക്ക് സാധിച്ചില്ല. വികസനങ്ങളും ജനങ്ങളിലേക്കിറങ്ങിയുള്ള പദ്ധതികളും കൊണ്ടാണ് നിതീഷ് കുമാർ ആ പ്രചരണത്തെ മറികടന്നത്.
ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയത് കേരളത്തിലെ പാർട്ടി നേതൃത്വം പാഠമാക്കേണ്ടതാണ്. സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിൽ, താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് ബിഹാർ പഠിപ്പിക്കുന്നത്.
അതേസമയം, ബിഹാറിൽ ഇത്തവണ ഒരു സീറ്റുമായി തിരിച്ചടി നേരിട്ട സിപിഎം കേരളത്തിലും സ്വയം ആത്മപരിശോധന നടത്തേണ്ട സമയമാണ്. തുടർഭരണങ്ങൾ ഭരണവിരുദ്ധ വികാരത്തിനു വഴിവയ്ക്കുമെന്ന ധാരണകൾ പൊളിച്ചെഴുതിയ നിതീഷിൽ നിന്ന് കേരളത്തിലെ സിപിഎമ്മിന് ഏറെ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
Tags : Bihar Election Result Kerala