പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം ഉറപ്പിച്ചു. നിലവിൽ എൻഡിഎ സഖ്യം 190 സീറ്റിലും ഇന്ത്യാ സഖ്യം 50 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുകയാണ്. ബിജെപി 72 സീറ്റുകളിലും ലീഡുചെയ്യുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നേറ്റമായിരുന്നു. പിന്നീട് ഇരു സഖ്യങ്ങളും ഒപ്പത്തിനൊപ്പം വന്നെങ്കിലും ജെഡിയുവിന്റെ തേരിലേറി എൻഡിഎ കുതിക്കുകയായിരുന്നു. ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ തവണ അഞ്ചു സീറ്റുകളിൽ വിജയിച്ച അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ഒരു സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. തങ്ങൾ കറുത്ത കുതിരകളാകുമെന്ന് പ്രഖ്യാപിച്ച് മത്സരരംഗത്തേക്ക് കടന്നുവന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് തുടക്കത്തിൽ ചില മുന്നേറ്റം നടത്താൻ കഴിഞ്ഞെങ്കിലും അത് നിലനിർത്താൻ അവർക്കായില്ല.
സീമഞ്ചൽ മേഖലയിൽ ആകെയുള്ള 24 സീറ്റിൽ 15 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം എട്ടിടത്താണ് ലീഡ് ചെയ്യുന്നത്. 49 സീറ്റുകളുള്ള തിർഹട്ട് മേഖലയിൽ 37 സീറ്റിലാണ് എൻഡിഎ മുന്നേറുന്നത്. ഇവിടെ മഹാഖഡ്ബന്ധന് 12 സീറ്റിൽ മാത്രമാണ് ലീഡുള്ളത്.
നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
Tags : bihar election nrendra modi nitish kumar jdu bjp nda