പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊലക്കേസ് പ്രതിക്കു വിജയം. ഭരണകക്ഷിയായ ജെഡി-യുവിന്റെ മൊകാമ മണ്ഡലത്തിലെ സ്ഥാനാർഥി ആനന്ദ്കുമാർ സിംഗാണ് 28,206 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം വീണ്ടും തിരിച്ചുപിടിച്ചത്.
ആർജെഡിയുടെ വീണാദേവിയായിരുന്നു തൊട്ടടുത്ത എതിരാളി. ഏഴു കൊലപാതക കേസുകളിൽ പ്രതിയായ ആനന്ദ് സിംഗ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ജയിലിൽനിന്നാണു ജനവിധി തേടിയത്.
കഴിഞ്ഞ മാസം 30ന് മോകാമയിൽ പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ ജൻസുരാജ് പാർട്ടി പ്രവർത്തകൻ ദുലാർ ചന്ദ് യാദവ് എന്നയാളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജയിലിലാണ് ആനന്ദ്കുമാർ സിംഗ്.
ആനന്ദ് സിംഗിന്റെ പ്രചാരണവാഹനം കടന്നുപോകുമ്പോഴാണ് സംഘർഷമുണ്ടാകുകയും ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തത്. ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ മുൻ അധോലോക നേതാവുകൂടിയാണ്. ഇക്കുറി വോട്ടെടുപ്പിനിടെ ബിഹാറിൽ അറസ്റ്റിലായ ഏക സ്ഥാനാർഥിയും ഇദ്ദേഹമാണ്.
വർഷങ്ങളായി മൊകാമയെ അടക്കിഭരിക്കുകയാണ് ആനന്ദ്സിംഗ്. മുന്പ് ആർജെഡി ടിക്കറ്റിലും ഇദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ ആനന്ദ്സിംഗിന്റെ മൊകാമയിലെ വീട്ടിൽ ഇന്നലെ ഒരു ലക്ഷത്തോളം പേർക്ക് സദ്യ നൽകിയതായി റിപ്പോർട്ടുണ്ട്.
Tags : murder case accused murder case victim anant kumar singh JDU anant singh