ന്യൂഡൽഹി: രണ്ടു ദിവസമായി ലോക്സഭയിൽ സ്തംഭനാവസ്ഥയ്ക്കു കാരണമായ കരസേനാ മുൻ മേധാവി എം.എം. നരവനെയുടെ പ്രകാശനം ചെയ്യാത്ത പുസ്തകവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ.
പാർലമെന്റിലേക്ക് പ്രവേശിക്കുന്നതിനുമുന്പായി മകർദ്വാറിൽ കാത്തിരുന്ന മാധ്യമങ്ങൾക്കുമുന്നിൽ രാഹുൽ പുസ്തകം ഉയർത്തിക്കാട്ടി. പ്രതിപക്ഷാംഗങ്ങൾ ലോക്സഭയിൽ പ്രതിഷേധിക്കുന്പോൾ സ്പീക്കർ ഓം ബിർളയ്ക്കുനേരേ രാഹുൽ പുസ്തകം ഉയർത്തിക്കാട്ടി.
അതിർത്തിയിൽ ചൈനീസ് സൈന്യവുമായുള്ള സംഘർഷത്തിൽ ഉചിതമായ തീരുമാനമെടുക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും വിമർശിക്കുന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ കാരവൻ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പ്രധാനമന്ത്രിക്കെതിരേയും പ്രതിരോധമന്ത്രിക്കെതിരേയും ഉന്നയിക്കുന്ന ചില ആരോപണങ്ങൾ ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി നാടകീയ സംഭവങ്ങൾക്കാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ പറയുന്ന പുസ്തകം ഇതാണെന്നും വായിക്കാൻ അനുവദിക്കണമെന്നും കോണ്ഗ്രസ് ഇന്നലെ സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ചു വിശദീകരിക്കാൻ വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ സ്പീക്കർ ഓം ബിർള ക്ഷണിച്ചത് ബഹളത്തിലേക്കു നയിച്ചു. സ്പീക്കർ സഭ തത്കാലത്തേക്കു നിർത്തിവച്ചപ്പോൾ സഭയ്ക്കു പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങൾക്കുമുന്നിൽ വീണ്ടും പുസ്തകം പ്രദർശിപ്പിച്ചു.
Tags : Rahul Gandhi Parliament Naravane's book copy