ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതിവിതരണ രംഗത്തു വൻ പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബിൽ വരുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ.
വൈദ്യുതി വിതരണ കന്പനികളുടെ (ഡിസ്കോം) നഷ്ടങ്ങൾ നികത്താൻ ചെലവ് പ്രതിഫലിപ്പിക്കുന്ന തീരുവ എന്ന ആശയമുൾപ്പെട്ടിട്ടുള്ള ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. വൈദ്യുതിവിതരണത്തിൽ മത്സരം കൊണ്ടുവരുന്നതും സാന്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതും പല മേഖലകളിലെയും ക്രോസ് സബ്സിഡികൾ ഒഴിവാക്കുന്നതുമായ ബില്ല് സാധാരണക്കാരുടെ വൈദ്യുതിച്ചെലവുകൾ കുറയ്ക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
വൈദ്യുതിവിതരണ രംഗത്ത് പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന കുത്തകാവകാശം വൈദ്യുതിവിതരണത്തിൽ മത്സരം കൊണ്ടുവരുന്നതിലൂടെ ഇല്ലാതാകുമെന്നതാണ് ബില്ലിലൂടെ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം. ഒരേ വിതരണശൃംഖല ഉപയോഗിച്ചു വിവിധ കന്പനികൾക്ക് ഒരേയിടത്തു പ്രവർത്തിക്കാൻ ബില്ല് അവസരം തുറന്നിടുന്നുണ്ട്. മൊബൈൽ സിം കാർഡുകൾ മാറുന്നതുപോലെ ഉപയോക്താക്കൾക്കു മെച്ചപ്പെട്ട ഗുണനിലവാരവും വിലയും വിലയിരുത്തി തങ്ങളുടെ വിതരണക്കന്പനികളെ തെരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് ഇതിലൂടെ ഉണ്ടാകുന്ന മാറ്റം.
കേരളം പോലെ കെഎസ്ഇബി എന്ന ഏക വൈദ്യുതി വിതരണക്കന്പനി നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോക്താക്കൾക്ക് ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നതാണ് പുതിയ മാറ്റം. എന്നാൽ മത്സരാധിഷ്ഠിത വിപണി പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ പിൻവാതിൽ സ്വകാര്യവത്കരണം നടപ്പിലാക്കാനുള്ളതാണ് കേന്ദ്രത്തിന്റെ നീക്കമെന്നും ഇതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമെന്നും വിമർശിക്കുന്നവരുണ്ട്.
വികസിതരാജ്യങ്ങളേക്കാൾ വ്യവസായ വൈദ്യുതി തീരുവ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ക്രോസ് സബ്സിഡികൾ ക്രമേണ ഇല്ലാതാക്കാൻ കേന്ദ്രം ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉത്പാദന വ്യവസായങ്ങളെയും റെയിൽവേയെയും മെട്രോ റെയിലിനെയും അഞ്ചു വർഷത്തിനകം ക്രോസ് സബ്സിഡികൾ നൽകുന്നതിൽനിന്ന് കേന്ദ്രം ഒഴിവാക്കും.
സാധാരണക്കാർക്കും കർഷകർക്കുമുൾപ്പെടെ സബ്സിഡികൾ കുറഞ്ഞ ചെലവിൽ നൽകാനുദ്ദേശിച്ച് സാമൂഹികസമത്വം ഉറപ്പാക്കുന്നതിനായാണ് വ്യവസായങ്ങൾക്കു ക്രോസ് സബ്സിഡികൾ ചുമത്തുന്നതെങ്കിലും ഒളിഞ്ഞിരിക്കുന്ന ക്രോസ് സബ്സിഡികൾ ഒഴിവാക്കി കർഷകർക്കും സാധാരണക്കാരുമുൾപ്പെടെയുള്ളവർക്ക് സംസ്ഥാനങ്ങൾ അനുവദിക്കുന്ന സബ്സിഡി തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സബ്സിഡികളുടെ ഭാരം പൂർണമായും സംസ്ഥാനങ്ങളുടെ മേൽ ചുമത്തുന്നതാണ് ബില്ലിലെ ഈ വ്യവസ്ഥയെന്ന് പക്ഷേ വിമർശനമുണ്ട്.
വൈദ്യുതി വിതരണ കന്പനിക്കാരുടെ നഷ്ടങ്ങൾ നികത്താൻ ചെലവ് പ്രതിഫലിപ്പിക്കുന്ന തീരുവ എന്ന ആശയവും ബില്ലിൽ ഉൾപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി തീരുവകൾ പ്രഖ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലെ വൈദ്യുതി നിയന്ത്രണ കമ്മീഷനുകൾക്ക് സാന്പത്തികവർഷം തുടങ്ങുന്നതിനുമുന്പ് സ്വമേധയാ തീരുവ നിർണയിക്കാൻ നിയമം അധികാരം നൽകുന്നുണ്ട്.
പുതിയ തീരുവ അടുത്ത സാന്പത്തികവർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നതിനാൽ വിതരണരംഗത്ത് ഓരോ വർഷങ്ങളിലുമുണ്ടാകുന്ന വലിയ നഷ്ടങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
Tags : Electricity Amendment Bill Centre Budget Session DISCOM Electricity