ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ മമത ബാനർജി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നുണ പറയുകയാണെന്നും അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും പരസ്യമായി ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ തന്റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ലെന്ന് ആരോപിച്ചാണ് മമത ബാനർജി യോഗം ബഹിഷ്കരിച്ചത്. തനിക്ക് സംസാരിക്കാൻ അനുവദിച്ച സമയം വെട്ടിക്കുറച്ചതായും അവർ പരാതിപ്പെട്ടു.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മമത, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ 'നുണയൻ' എന്ന് വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇതിനായി പാർലമെന്റിൽ നടപടികൾ സ്വീകരിക്കാൻ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിന് കമ്മീഷൻ കൂട്ടുനിൽക്കുകയാണെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന പരാതി.
വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ മമത ബാനർജി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് ഈ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിൽ ഹാജരായി വാദിക്കാൻ തീരുമാനിച്ചതും കമ്മീഷനെതിരെ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ടതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
Tags : Mamata Banerjee Chief Election Commissioner Special Intensive revision