ന്യൂഡൽഹി: ബന്ധുബലമില്ലാതെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ഇടത്തരം കർഷക കുടുംബാംഗവും ആദ്യ തലമുറ അഭിഭാഷകനുമാണ് ജസ്റ്റീസ് സൂര്യകാന്ത്. സുപ്രീംകോടതിയിൽ നിലവിലുള്ള 33 ജഡ്ജിമാരിൽ 11 പേർ മുൻ ജഡ്ജിമാരുടെ അടുത്ത ബന്ധുതയുള്ളവരാണ്. പ്രമുഖ അഭിഭാഷകരുടെ മക്കളാണു സുപ്രീംകോടതിയിലെ മറ്റു പത്തു ജഡ്ജിമാർ.
ഹരിയാനയിൽനിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയും ചീഫ് ജസ്റ്റീസുമാണു കാന്ത്. ജഗദീഷ് സിംഗ് കെഹാർ അടക്കം പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിൽനിന്നു ചീഫ് ജസ്റ്റീസ് ഉണ്ടായിട്ടുണ്ടെങ്കിലും ഹരിയാനയിൽ ജനിച്ചുവളർന്ന ആദ്യത്തെയാളാണു കാന്ത്. 38-ാം വയസിൽ ഹരിയാനയിലെ പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലും 42-ാം വയസിൽ ഹൈക്കോടതി ജഡ്ജിയുമായി.
1962 ഫെബ്രുവരി 10ന് ഹരിയാന ഹിസാറിലെ പെട്വാർ ഗ്രാമത്തിൽ ഇടത്തരം കർഷക കുടുംബത്തിലാണു ജനിച്ചത്. സർക്കാർ സ്കൂളിലെ സംസ്കൃത സ്കൂൾ അധ്യാപകനായ മദൻ ഗോപാൽ ശാസ്ത്രിയുടെ അഞ്ചു മക്കളിൽ ഇളയവനാണ്. അമ്മ വീട്ടമ്മയായിരുന്നു. ചണ്ഡിഗഡ് പഞ്ച്കുളയിലെ സർക്കാർ കോളജിൽ പ്രിൻസിപ്പലായി വിരമിച്ച സവിതയാണു ചീഫ് ജസ്റ്റീസ് കാന്തിന്റെ ഭാര്യ.
Tags : Chief Justice