ന്യൂഡൽഹി: വിവിധ ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാർക്കെതിരേ 2016 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ 8630 പരാതികൾ ലഭിച്ചതായി കേന്ദ്രസർക്കാർ.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസ് കൈമാറിയ വിവരം കേന്ദ്ര നിയമമന്ത്രാലയമാണു പാർലമെന്റിനെ അറിയിച്ചത്. ജഡ്ജിമാർക്കെതിരായ അഴിമതി, ലൈംഗിക ദുരുപയോഗം, മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികളുടെ എണ്ണമാണു കേന്ദ്രസർക്കാർ പുറത്തുവിട്ടത്.
ഡിഎംകെ അംഗത്തിന്റെ ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് രേഖാമൂലം വിവരം ലോക്സഭയെ അറിയിച്ചത്. എന്നാൽ, ഈ പരാതികൾ സംബന്ധിച്ച് കുറ്റാരോപിതർക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചോ എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ മറുപടി നൽകിയില്ല.
ജഡ്ജിമാർക്കെതിരേ ലഭിക്കുന്ന പരാതികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ഏതെങ്കിലും തരത്തിലുള്ള സംവിധാനം സുപ്രീംകോടതിയിലുണ്ടോ എന്ന ചോദ്യത്തിനും കേന്ദ്രസർക്കാർ ഉത്തരം നൽകിയില്ല.
പകരം, ജഡ്ജിമാർക്കെതിരായ പരാതികൾ സ്വീകരിക്കാൻ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റീസിന് അധികാരമുണ്ടെന്നു മാത്രമാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ മറുപടി. ജഡ്ജിമാർക്കെതിരേ പരാതി ലഭിച്ചാൽ സുപ്രീംകോടതിയോ ഹൈക്കോടതിയോ ആഭ്യന്തര അന്വേഷണം നടത്താറാണു പതിവ്.
Tags : sitting judges Complaints High court Supreme Court Law Ministry