ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം തടവിൽ കഴിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്നതിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. അഞ്ച് മാസത്തോളമായി തുടരുന്ന അദ്ദേഹത്തിന്റെ തടങ്കൽ അവസാനിപ്പിക്കാൻ സാധിക്കുമോ എന്ന് ഗൗരവമായി ചിന്തിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോധ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വാംഗ്ചുക്കിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഒട്ടും തൃപ്തികരമല്ലെന്ന് നിരീക്ഷിച്ചു. വയറുവേദനയും പ്രായത്തിന്റേതായ അവശതകളും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
"നിയമപരമായ വാദങ്ങൾക്കും സാങ്കേതികതകൾക്കും അപ്പുറം, ഒരു കോടതി ഓഫീസർ എന്ന നിലയിൽ ഇക്കാര്യം ഗൗരവമായി ആലോചിക്കൂ" എന്ന് സർക്കാർ അഭിഭാഷകനായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് കോടതി പറഞ്ഞു. സെപ്തംബർ 26 മുതൽ അദ്ദേഹം തടവിലാണ്. ഇത്രയും കാലം തടവിൽ വെച്ചത് കണക്കിലെടുത്ത് സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടോ എന്ന് കോടതി ആരാഞ്ഞു.
വാംഗ്ചുക്കിനെ തടങ്കലിലാക്കാൻ കാരണമായ ഔദ്യോഗിക ഫയലുകളും റിപ്പോർട്ടുകളും നേരിട്ട് ഹാജരാക്കാൻ കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.
ലഡാക്കിലെ യുവാക്കളെ അക്രമത്തിലേക്ക് പ്രേരിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കേന്ദ്ര സർക്കാർ വാംഗ്ചുക്കിനെതിരെ ഉന്നയിച്ചിരിക്കുന്നത്. നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതുപോലെയുള്ള പ്രക്ഷോഭങ്ങൾ ലഡാക്കിലും കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചുവെന്നും അത് നാല് പേരുടെ മരണത്തിന് കാരണമായ അക്രമങ്ങളിൽ കലാശിച്ചുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വാംഗ്ചുക്കിന്റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവുകൾ പുറപ്പെടുവിച്ചത്. സമാധാനപരമായ പോരാട്ടത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കോടതിയിൽ വാദിച്ചു.
Tags : Sonam Wangchuk Supreme Court