ന്യൂഡൽഹി: കേരളത്തിന്റെ ഭൂപ്രകൃതി പരിഗണിച്ച് ദേശീയപാത നിർമാണത്തിൽ മണ്ണുകൊണ്ട് നിർമിച്ചിട്ടുളള റീടൈനിംഗ് ഭിത്തിയോടുകൂടിയ ഉയരപ്പാതയ്ക്കു പകരം പില്ലറുകളിൽ തീർത്ത കോണ്ക്രീറ്റ് ഉയരപ്പാതകൾ നിർമിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
ദേശീയപാത 66ൽ നിരവധിയിടങ്ങളിൽ റീടൈനിംഗ് ഭിത്തി ഇടിഞ്ഞുതാഴ്ന്നതും നിർമാണത്തിലെ അപകടങ്ങളും ലോക്സഭയിലെ ചോദ്യോത്തവേളയിൽ എൻ.കെ പ്രേമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവർ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തിലല്ല എൻഎച്ച് 66ന്റെ ഡിസൈനെന്നും ഇതിനാലാണു നിർമാണത്തെത്തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇതു കണക്കിലെടുത്ത് മണ്ണുകൊണ്ടുളള ഉയരപ്പാതയ്ക്കു പകരം പില്ലറുകളിൽ തീർത്ത കോണ്ക്രീറ്റ് ഉയരപ്പാത നിർമിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. തുടർന്ന് മറുപടി പറഞ്ഞ കേന്ദ്രമന്ത്രി പ്രേമചന്ദ്രന്റെ നിർദേശം പൂർണമായും ശരിയാണെന്നും അത് അംഗീകരിക്കുന്നതായും സഭയെ അറിയിച്ചു.
കരാർ തുകയ്ക്ക് ഉള്ളിൽനിന്നുകൊണ്ട് നിർമാണം പൂർത്തിയാക്കേണ്ടിവരുന്നതിനാലാണ് കോണ്ക്രീറ്റ് ഉയരപ്പാതയ്ക്കു പകരം മണ്ണുകൊണ്ടുളള ഉയരപ്പാത നിർമിക്കേണ്ടിവന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
കരാറിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി പില്ലറിൽ തീർത്ത ഉയരപ്പാത നിർമിച്ചാൽ ചെലവ് കൂടുമെന്നും കരാർവ്യവസ്ഥകൾ ലംഘിച്ചാൽ ഓഡിറ്റിൽ ആക്ഷേപം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിമുതൽ കേരളത്തിൽ കോണ്ക്രീറ്റ് ഉയരപ്പാത മാത്രമേ നിർമിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
Tags : Minister Nitin Gadkari national highways Concrete elevated roads built