ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി പാർലമെന്റിന്റെ പ്രധാന കവാടം വരെ തെരുവുനായയെ കൊണ്ടുവന്ന സംഭവത്തിൽ വിവാദം.
ശൈത്യകാല സമ്മേളനം ആരംഭിച്ച ആദ്യദിനത്തിൽ തെരുവുനായയുമായി പാർലമെന്റിലേക്ക് എത്തിയ രേണുക ചൗധരിക്കെതിരേ നടപടിയെടുക്കണമെന്ന് ബിജെപി എംപി ജഗദംബിക പാൽ ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷ അധികാരങ്ങൾ ഉണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പാർലമെന്റിന്റെ പ്രധാന കവാടം വരെ തന്റെ കാറിൽ കൊണ്ടുവന്ന നായയെ അതേപടി കാറിൽ തിരിച്ചയച്ചതായും അതിൽ എന്തു തെറ്റാണെന്നും രേണുക പ്രതികരിച്ചു.
അതൊരു ചെറിയ നായയാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ശരിക്കും കടിക്കുന്നവർ പാർലമെന്റിന്റെ അകത്താണ്. അവരാണ് സർക്കാർ നടത്തുന്നത്. താനൊരു നിശബ്ദ ജീവിയെ സംരക്ഷിക്കാൻ ശ്രമിച്ചു. അത് വലിയ പ്രശ്നവും ചർച്ച വിഷയവും ആക്കുകയാണ്. നായയെ കൊണ്ടുവരാൻ പാടില്ലെന്ന നിയമമുണ്ടോ എന്നും രേണുക ചോദിച്ചു.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയിൽ ഒരു കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു. അതിനിടയിൽ പെടേണ്ട എന്ന് കരുതിയാണ് താൻ നായയെ കാറിൽ കയറ്റി പാർലമെന്റിന്റെ പ്രധാന കവാടം വരെ എത്തിയത്. തുടർന്ന് അതേ കാറിൽ നായയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഇത്തരത്തിൽ തെരുവിൽ അലയുന്ന നായ്ക്കളെ താൻ സംരക്ഷിക്കുന്നുണ്ടെന്നും രേണുക വ്യക്തമാക്കി.
Tags : Congress MP stray dog Parliament renuka chaudhary