ലഖ്നൗ: യുവാവിനെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും വ്യാജ പരാതി നൽകിയ യുവതിയെ 42 മാസം തടവിന് ശിക്ഷിച്ച് കോടതി. 24 കാരിയായ യുവതിയെയാണ് ലഖ്നൗവിലെ കോടതി ശിക്ഷിച്ചത്. നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവിനെ തെളിവുകളില്ലെന്ന് വ്യക്തമാക്കി വെറുതെവിടുകയും ചെയ്തു. ബിഎൻഎസ് സെക്ഷൻ 217, 248, 331 വകുപ്പുകൾ പ്രകാരമാണ് സ്ത്രീയെ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി യുവാവുമായി പ്രണയത്തിലാണെന്നും വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചുവെന്നും യുവതി ആരോപിച്ചു. മേയ് 30 ന്, യുവാവിന്റെ വീട്ടിൽ പോയപ്പോൾ, അമ്മയും സഹോദരനും തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇവർ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ബലാത്സംഗത്തിനും എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾക്കുമെതിരെ കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.
എന്നാൽ, അന്വേഷണത്തിൽ ഇരുവരും വർഷങ്ങളായി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഫെബ്രുവരിയിൽ യുവാവ് വിവാഹിതനായ ശേഷം വിവാഹം വേർപെടുത്താൻ യുവതി സമ്മർദം ചെലുത്താൻ തുടങ്ങി. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനുശേഷവും യുവതി യുവാവിന്റെ വീട്ടിൽ സന്ദർശനം തുടരുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
തെളിവുകൾ പരിശോധിച്ച ശേഷം സ്ത്രീക്കെതിരെ ബലാത്സംഗത്തിനോ എസ്സി/എസ്ടി നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യത്തിനോ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത ബന്ധങ്ങളിൽ ഏർപ്പെടുന്ന മുതിർന്നവർ അവരുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും യുവാവ് വിവാഹിതനാണെന്നറിഞ്ഞിട്ടും ബന്ധം തുടർന്ന പരാതിക്കാരിക്ക് പിന്നീട് താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
Tags : Court sentences woman prison false rape complaint