ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ തയാറെടുക്കുന്നു. എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കാഷ്മീർ, ഡൽഹി പോലീസിൽ നിന്ന് എൻഐഎ കേസിന്റെ രേഖകൾ ഏറ്റെടുത്തു. ഡല്‍ഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യും.
പ്രാഥമിക പരിശോധനയില്‍ ഡല്‍ഹിയില്‍ നടന്നത് ചാവേര്‍ ആക്രമണമല്ലെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് പുറമേ കാറിലുണ്ടായിരുന്നത് ഫരീദാബാദ് അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍ ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി കാറില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.
അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.
Tags : Delhi Blast Red Fort Attack NIA Delhi Police