ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്റെ നിഴലിലെന്നു സൂചന.
സ്ഫോടനം ഭീകരവാദപ്രവർത്തനത്തിന്റെ ഫലമാണോയെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിനു കീഴിൽ വരുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിനു പിന്നിലെ കാരണക്കാരനെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയ ഡോ. ഉമർ മുഹമ്മദും ഫരീദാബാദിലെ റെയ്ഡിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലും തുർക്കി സന്ദർശിച്ചെന്നും അവിടെ അവർ ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുടെ പാസ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള തുർക്കിഷ് ഇമിഗ്രേഷൻ സ്റ്റാന്പുകൾ അന്താരാഷ്ട്ര ഭീകര ശൃംഖലയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീൻ അതിർത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലർത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. ഇപ്പോൾ ഉമറും മുസമ്മിലും തുർക്കിയിൽ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം ബലപ്പെട്ടു നിൽക്കുന്നതിനാൽ മുഴുവൻ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഡൽഹിയിൽ ആക്രമണപരന്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. രാജ്യതലസ്ഥാനത്തെയും ഗുരുഗ്രാമിലെയും ഫരീദാബാദിലെയും ഹൈ പ്രൊഫൈൽ പ്രദേശങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണം നടത്തുന്നതിനായി അറസ്റ്റിലായ ഡോക്ടർമാർ 200 ഐഇഡി ബോംബുകൾ തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സംഘം കണ്ടെത്തിയ 40ലധികം വസ്തുക്കളിൽ രണ്ട് വെടിയുണ്ടകളും (കാട്രിഡ്ജും) രണ്ടു വ്യത്യസ്ത തരം സ്ഫോടകവസ്തുക്കളുടെ സാന്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഫോടകവസ്തു സാന്പിൾ അമോണിയം നൈട്രേറ്റാണെന്നാണു പ്രാഥമിക നിഗമനം. രണ്ടാമത്തെ സ്ഫോടകവസ്തുവിന്റെ സാന്പിൾ അമോണിയം നൈട്രേറ്റിനേക്കാൾ ശക്തമാണെന്ന് വിശ്വസിക്കുന്നതായും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ഇതിൽ വ്യക്തത കൈവരികയുള്ളൂവെന്നും അധികൃതർ സൂചിപ്പിച്ചു.
ജമ്മു കാഷ്മീരിൽ വ്യാപക റെയ്ഡ്
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പോലീസിന്റെ വ്യാപക റെയ്ഡ്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടേതുൾപ്പെടെ അഞ്ഞൂറിലേറെ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തി.
ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. കുൽഗാം, പുൽവാമ, ഷോപ്പിയാൻ, ബാരാമുള്ള, ഗന്ദർബാൽ, ശ്രീനഗർ, ബന്ദിപോറ, കുപ്വാര, അനന്ത്നാഗ്, ബഡ്ഗാം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെയും കൂട്ടാളികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. കുൽഗാമിൽ ഇരുനൂറിലേറെയും ശ്രീനഗറിൽ നൂറ്റന്പതിലേറെയും കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്.
Tags : Delhi blast terrorists raid Red fort blast Chenkota blast